Friday, March 31, 2017

Garwhal Diaries - ഗൗമുഖ് തപോവൻ

ഈ കഥ നടക്കുന്നത് ഇരുപതാം നൂറ്റാണ്ടിലാണ്. കൃത്യമായി പറഞ്ഞാൽ ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റിയെട്ടിൽ. ഇന്നത്തെ പോലെ ഇൻറർനെറ്റിൽ അന്വേഷിച്ചു യാത്രാപദ്ധതി തയ്യാറാക്കാനുള്ള സൗകര്യം ഒന്നും ഇല്ല. ആകെ ഉള്ളത് തിരുവനതപുരം പബ്ലിക് ലൈബ്രറിയിലെ ചില പുസ്തകങ്ങളും പിന്നെ പങ്കജാക്ഷിയമ്മ എന്ന് പേരായ എന്റെ കുട്ടിക്കാലത്തെ ബാലഗോകുലം അദ്ധ്യാപിക ഒരു എൺപതു പേജ് ഒറ്റ ലൈൻ നോട്ടുബുക്കിൽ കുറിച്ചിട്ട അവരുടെ ചാർ ധാം യാത്രാനുഭവങ്ങളും.  കോളേജിൽ അഞ്ചാം സെമസ്റ്റർ ആരംഭിക്കുന്ന സമയം ഞങ്ങൾ മൂന്നു പേര് രാജധാനി എക്സ്പ്രസ്സ് പിടിച്ചു ഡൽഹിയിലെത്തി. പിന്നെ മഞ്ഞുറഞ്ഞ യമുനോത്രി ദർശനം കഴിഞ്ഞു ബാർകോട്ട് എന്ന സ്ഥലത്തെത്തി.       
 [Yamunotri Sadhus]
  
അവിടുന്ന്  ഉത്തർകാശിയിലേക്കു ബസ് കിട്ടും.  പക്ഷെ ഞങ്ങൾക്ക് കിട്ടിയ ബസ് നിറഞ്ഞു കവിഞ്ഞിരുന്നു. ഒരാൾ അതിനുള്ളിൽ കേറണമെങ്കിൽ രണ്ടാൾ ഇറങ്ങണം എന്ന അവസ്ഥ. അന്ന് പോയില്ലെങ്കിൽ പദ്ധതി ആകെ കുളമാവുകയും ചെയ്യും. ജീപ്പ് ബുക്ക് ചെയ്യാനുള്ള പൈസ ഒന്നും കോളേജ് വിദ്യാർത്ഥികളുടെ കൈയിൽ കാണില്ലല്ലോ. അങ്ങനെ ആകെ  ഇതികർത്തവ്യതാമൂഢരായി നിൽക്കുമ്പോൾ ഒരു പോലീസുകാരൻ ഞങ്ങളുടെ പ്രശ്നമെന്താണെന്നു ചോദിച്ചു. കാര്യം അവതരിപ്പിച്ചു. പുള്ളി ചിരിച്ചു കൊണ്ട് ചോദിച്ചു, "നിങ്ങൾ ചെറുപ്പക്കാരല്ലേ...നിങ്ങൾക്കെന്താ മുകളിൽ കയറി ഇരുന്നു കൂടെ?"
ഹെന്ത്? ഒരു പോലീസുകാരൻ നിയമലംഘനത്തിനു പാവപ്പെട്ട ഞങ്ങളെ പ്രേരിപ്പിക്കുന്നോ?
പിന്നെ ഒട്ടും അമാന്തിച്ചില്ല. പുറകിലത്തെ കോണിപ്പടി വഴി വലിഞ്ഞു മുകളിൽ കയറുമ്പോൾ തിരിച്ചു കോളേജിൽ ചെന്ന് ഇതൊക്കെ പറഞ്ഞു ബാക്കിയുള്ളവരുടെ മനസ്സമാധാനം തകർക്കുന്ന കാര്യമോർത്തു മനസ്സിൽ പെരുമ്പറ കൊട്ടുകയായിരുന്നു (അന്ന് ലഡ്ഡു പൊട്ടി തുടങ്ങിയിട്ടില്ല).

വണ്ടി നീങ്ങിത്തുടങ്ങുമ്പോൾ ഞങ്ങളുടെ കൂടെ പത്തോളം പേർ ബസിനു മുകളിലുണ്ടായിരുന്നു. വളഞ്ഞു പുളഞ്ഞ വഴികളുടെ ഒരു മറയും ഇല്ലാതെ തണുത്ത കാറ്റേറ്റ് എത്രെയോ നേരം ആ ബസിനു മുകളിൽ!  മണിക്കൂറുകൾ കഴിഞ്ഞു എവിടെയോ നിർത്തിയപ്പോൾ കിളി വിളിച്ചു പറഞ്ഞു വേണമെങ്കിൽ താഴെ ബസിനുള്ളിൽ നിൽക്കാമെന്ന്. ബസ്സിനുള്ളിൽ നിൽക്കാൻ നമ്മുടെ പട്ടിക്കുട്ടിയെ പോലും കിട്ടില്ല എന്ന തിരിച്ചറിവ് അദ്ദേഹത്തിനില്ലാത്തയായിപ്പോയി.
കുറേ കഴിഞ്ഞപ്പോൾ മൂക്കിൽ നിന്നും ചെറുതായി രക്‌തം വന്നു തുടങ്ങി. തണുത്ത കാറ്റേൽക്കുന്നതു കൊണ്ടാണെന്നോ മറ്റോ അടുത്തിരുന്നയാൾ പറഞ്ഞു.  അടുത്ത സ്റ്റോപ്പിൽ തന്നെ ബസിനുള്ളിൽ കയറി ഇരുന്നു. അല്പം കഴിഞ്ഞപ്പോൾ എല്ലാം ശരിയായി.   നിയമലംഘനം  ഉത്തരാഖണ്ഡിൽ ആദ്യമായിട്ടായിരുന്നില്ല. ഹരിദ്വാറിൽ നിന്നും യമുനോത്രിയിലേക്കു പോകുമ്പോൾ ബസിന്റെ ഡ്രൈവർ ബീഡി കത്തിച്ചു വലിക്കുന്നു. തെറ്റല്ലേ ഇതൊക്കെ എന്ന മട്ടിൽ അടുത്തിരുന്ന ഒരു യാത്രക്കാരനെ നോക്കിയപ്പോൾ അയാൾ ഒരു ബീഡി പായ്ക്കറ്റ് എനിയ്ക്ക് വച്ച് നീട്ടി. വേണ്ട എന്ന് പറഞ്ഞു ഒരു വിൽസ് എടുത്തു  കത്തിച്ചു വലിച്ചു. ആർക്കും ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ ഊതി പുക പുറത്തേക്കു വിട്ടു. ആഹാഹാ.
ഇതൊക്കെ തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിലെ കിടിലങ്ങൾ വിശ്വസിക്കുമോ ആവോ? കോളേജ് വല്ലാത്ത ഒരു ലഹരി ആയിരുന്നു. ആ യാത്രയിലുടനീളം ആരെങ്കിലും  ഞങ്ങൾ ആരാണ് എവിടെനിന്നാണ് എന്ന് ചോദിച്ചാൽ ഞങ്ങൾക്ക് ഒരേ ഒരുത്തരമേ ഉണ്ടായിരുന്നുള്ളു - "ചാർ ധാം  യാത്രക്കിറങ്ങിയ മൂന്നു എഞ്ചിനീയേഴ്‌സ്." കൂട്ടത്തിൽ പെൺകുട്ടികൾ ഉണ്ടെങ്കിൽ പറയും - “മെക്കാനിക്കൽ എഞ്ചിനീയേഴ്‌സ്”. ഞങ്ങളുടെ ബ്രാഞ്ചിൽ പെൺകുട്ടികൾ ഇല്ലാത്തതിന്റെ ഒരു അരക്ഷിതാവസ്ഥ എന്നല്ലാതെ അതിനെ ഇന്ന് വ്യാഖ്യാനിക്കാൻ പറ്റില്ല.
ഉത്തരകാശിയിലെത്തിയപ്പോൾ വൈകുന്നേമായി. ഒരു ഹോട്ടലിൽ മുറി എടുത്തതിനു ശേഷം ടൗണിലേക്കിറങ്ങി. ആദ്യം ഒരു ഗൈഡിനെ സംഘടിപ്പിക്കണം. ഗൗമുഖ് വരെ പോകാനാണെങ്കിൽ ഗൈഡിന്റെ കാര്യമായ ആവശ്യമില്ല. കൂട്ടിനു ഒരു കഴുതക്കാരെനെയോ മറ്റോ വിളിച്ചാൽ മതി. പക്ഷെ ഗൗമുഖിനും മുകളിലുള്ള തപോവൻ ആയിരുന്നു ഞങ്ങളുടെ ലക്‌ഷ്യം. ഒരു ട്രാവൽ ഏജൻസിയിൽ കയറി ചോദിച്ചപ്പോൾ അവർ ഒരാളെ ചട്ടം കെട്ടിത്തന്നു. ഗംഗ്‌നാനി  നിവാസിയായ രവീന്ദർ സിംഗ് റാവത്. ഒരു മുപ്പത്തിയഞ്ചു വയസ്സ് പ്രായം വരുന്ന നല്ല ഉയരമുള്ള ഒരു കഷണ്ടിക്കാരൻ.


അത് കഴിഞ്ഞു ഓരോ തോർത്തും വാങ്ങി ഭാഗീരഥി നദിക്കരയിലേക്കു. അല്പം ചെളി കലർന്ന വെള്ളം. നല്ല ഒഴുക്കും. മൂന്നു പേർക്കും നീന്തൽ വശമില്ലാത്തതിനാൽ നദിയോരത്തോട് ചേർന്ന് നിന്ന് കുളിച്ചു.  പിന്നെ നദിക്കു കുറുകെ ഉള്ള പാലം കടന്നു ഒരു കടവിലിരുന്ന് ചന്ദ്രപ്രഭയിൽ കറുത്തിരുണ്ട് ഒഴുകുന്ന ഗംഗയെ നോക്കി കുറെ സമയം ചിലവഴിച്ചു.
  രാവിലെ തന്നെ ഒരു 2 -in-1 ടേപ്പ് റെക്കോർഡറും ഒരു തടിയൻ ബാഗുമായി റാവത് ജി ഞങ്ങളെ തിരക്കി ഹോട്ടലിലെത്തി.  പിന്നെ ബസിൽ കയറി ഗംഗോത്രിയിലേക്കു. വഴിയിൽ റാവത് ജിയുടെ സ്ഥലമായ ഗംഗ്‌നാനി  എത്തി. ചൂട് നീരുറവ ഉള്ള സ്ഥലമാണ് ഗംഗ്‌നാനി . ബസ്  ആയതു കൊണ്ട് നിർത്തിക്കാണാൻ നിർത്തിക്കാണാനോ കുളിക്കാനോ നിർവാഹമില്ലാത്തതിനാൽ  റാവത് ജിയുടെ വിശദീകരണം കേട്ട് തൃപ്തിപ്പെട്ടു. പിന്നെ ഹർസിൽ, ധരാലി,  ഹനുമാൻചട്ടി മുതലായ സ്ഥലങ്ങൾ പിന്നിട്ടു ഗംഗോത്രി.  ഹർസിൽ എത്തിയപ്പോൾ തന്നെ തണുപ്പ് കൂടി. ചില സ്ഥലങ്ങളിൽ റോഡിനിരുവശവും അലിയാത്ത ഐസ് ഗ്ലേഷിയറുകൾ. ഹർസിൽ എന്ന പേര് മനസ്സിൽ കുറിച്ചിട്ടു. പിന്നീടെപ്പോഴെങ്കിലും വരണം. ആപ്പിൾ പൈൻ എന്നീ മരങ്ങളും ഗംഗാ നദിയും പർവത ശിഖരങ്ങളും ഒക്കെയുള്ള മനോഹരമായ സ്ഥലം.    
ഗംഗോത്രി. ബസ് നിൽക്കുന്നിടത്തു നിന്നും ഒരു മുന്നൂറു മീറ്റർ നടക്കണം ക്ഷേത്രത്തിലേക്ക്. ഇരു വശവും ഭക്ഷണശാലകളും കടകളിൽ പൂജ സാമഗ്രികൾ വിൽക്കുന്ന കടകളും ചെറു ലോഡ്ജുകളും.  ഭാഗീരഥിയുടെ ആരവവും ടെപ് റെക്കോർഡറുകളിൽ നിന്നുള്ള ഗംഗ ആരതിയും എല്ലായിടവും മുഴങ്ങിക്കേൾക്കുന്നുണ്ട്. ആകെ ഒരു ഉത്സവ അന്തരീക്ഷം. യാത്ര സീസൺ ആയതിനാൽ തീർത്ഥാടകരുടെ നല്ല തിരക്ക്.  


അല്പം നടന്നപ്പോൾ പാത രണ്ടായി പിരിയുന്ന ഒരു സ്ഥലത്തെത്തി. വലത്തോട്ട് നടന്നാൽ ഭഗീരഥിയുടെ മുകളിലൂടെ അക്കരെയെത്താനുള്ള ഒരു പാലം. മുന്നിലേക്ക് നടന്നാൽ ഗംഗോത്രി ക്ഷേത്രം.  ഭാഗീരഥിയുടെ ഇടത്തെ കരയിലാണ് ഗംഗോത്രി ക്ഷേത്രം. അവിടെ നിന്ന് നോക്കിയാൽ കാണാവുന്ന കൂറ്റൻ പർവതങ്ങൾ. പണ്ടൊരു കാലത്തു ഗംഗയുടെ ഉത്ഭവം ഇവിടെയായിരുന്നത്രെ. ഐസ് ഗ്ലേഷിയറുകൾ അലിഞ്ഞലിഞ്ഞു ഉത്ഭവസ്ഥാനം പതിനെട്ടു കിലോമീറ്റർ പുറകിലേക്ക് പോയിരിക്കുന്നു.
റാവത് ജി നദിയുടെ വലത്തേക്കരയിൽ ഒരു ചെറിയ ഹോട്ടലിൽ ഞങ്ങളുടെ താമസം ഒരുക്കിത്തന്നു. നൂറു രൂപയോ മറ്റോ ആണ് മൂന്നാൾക്കും കൂടി. ഹോട്ടൽ എന്ന് പറയാൻ മാത്രം ഒന്നുമില്ല. കട്ടിൽ പോലും ഇല്ലാത്ത ഒരു ചെറിയ മുറി. റാവത് ജി സ്ലീപ്പിങ് ബാഗുകൾ  കൊണ്ട് വന്നിട്ടുള്ളതിനാൽ ഉറക്കം ഒരു വിഷയം ആവാൻ വഴിയില്ല.  
മനസ്സിൽ പ്രതീക്ഷിച്ചതിലും എത്രയോ മനോഹരമായിരുന്നു ഗംഗോത്രി. മെയ് മാസമായതിനാൽ ചുറ്റുമുള്ള ഗിരിശിഖരങ്ങളിലെല്ലാം മഞ്ഞു വീണു കിടക്കുന്നു. ഭാഗീരഥിയ്ക്കു ദേവപ്രയാഗിൽ കാണുന്ന നീലനിറമല്ല, ചെളിയും മറ്റും കലർന്ന ഒരു ബ്രൗൺ നിറം.  നല്ല ശക്തിയുള്ള ഒഴുക്കും. ക്ഷേത്രദർശനം കഴിഞ്ഞു ആ കുഞ്ഞു പ്രദേശം ആകെയൊന്നു ചുറ്റിക്കണ്ടു. കൂട്ടത്തിൽ മുഖ്യം സൂരജ് കുണ്ഡ് എന്നറിയപ്പെടുന്ന വെള്ളച്ചാട്ടം തന്നെ. ചെത്തി വച്ചതു പോലെയുള്ള മഞ്ഞ കല്ലുകളുടെ മുകളിൽ നിന്നും അമ്പതു മീറ്റർ താഴേക്ക് പതിക്കുന്ന ഭാഗീരഥി.  നദീപ്രവാഹം കല്ലുകളെ എങ്ങനെ ചെത്തി മിനുക്കിയെടുക്കുന്നു എന്ന് കാണണമെങ്കിൽ ഇവിടെ വരണം.


ഭാഗീരഥിയുടെ വലത്തേക്കരയിൽ ഒരുപാട് സത്സംഗങ്ങൾ നടക്കുന്നുണ്ടായിരുന്നു. എങ്ങും ഉച്ചഭാഷിണികളുടെ ബഹളം.  താൽകാലിക വേദികൾ കെട്ടിപ്പൊക്കി ഓരോ ആശ്രമങ്ങളുടെ വകയായി നടത്തുന്ന പ്രഭാഷങ്ങളും ഭജനകളും.  അവയ്ക്കിടെയിലൂടെ നടക്കുമ്പോൾ അതാ ഒരുഗ്രൻ കുതിര. ഒത്ത ബ്രൗൺ  നിറവും ചീകി മിനുക്കിയ രോമവുമൊക്കെയായി ശാന്തനായി ഭാഗീരഥി തീരത്തു പുല്ലും തിന്നു നിൽക്കുന്നു. അതിന്റെ കൂടെ നിന്ന് ഫോട്ടോ എടുത്താലോ എന്നൊരു മോഹം ഉള്ളിലുദിച്ചതു കൊണ്ട് അരികിൽ ചെന്നൊന്നു തലോടി. കുതിര രണ്ടു കാലും പൊക്കി എന്റെ നേരെ ഒരു ചാട്ടം. ഒഴിഞ്ഞു മാറി തെല്ലകലെക്കോടി നോക്കുമ്പോൾ കുതിര വിടാനുള്ള ഭാവമില്ല. അതിനെ കെട്ടിയിരിക്കുന്ന കയറെങ്ങാനും പൊട്ടിയാൽ പണി കിട്ടിയത് തന്നെ. ഇതെല്ലാം കണ്ടു കൊണ്ട് അവിടെ നിൽക്കുകയായിരുന്ന ഒരു കാവി വസ്ത്രധാരി അതിന്റെ അടുത്തേക്ക്  ചെന്ന്  അതിനെ എങ്ങേനെയോ തഴുകി ശാന്തനാക്കി. ഭാഗ്യം, രക്ഷപ്പെട്ടു. അദ്ദേഹത്തിന്  ഒരു അറുപതു വയസ്സിൽ താഴെ  പ്രായം വരും. ഉറച്ച ശരീരം. താടിയും കാവിയുമൊക്കെയായി ഒരു സ്വാമിജി ലുക്ക്.  അദ്ദേഹം അടുത്ത് വന്നു ഞങ്ങൾ എവിടെ നിന്നാണെന്നു ചോദിച്ചു. സ്ഥിരം പല്ലവി ആയിരുന്നു ഞങ്ങളുടെ ഉത്തരം "ചാർ ധാം  യാത്രക്കായി കേരളത്തിൽ നിന്നും വന്ന  മൂന്നു എഞ്ചിനീയേഴ്‌സ്."  

"അതെയോ, നന്നായി. എന്തായാലും ഇനി പേടിക്കേണ്ട.   നിങ്ങളുടെ ശരീരത്തിലുള്ള ചെറു കണികകളും ആ കുതിരയുടെ  ശരീരത്തിലുള്ളവയും തമ്മിൽ പൊരുത്തപ്പെട്ടില്ല. അതാണാ കുതിര എടുത്തു ചാടാൻ കാരണം."  
"ഓ പിന്നെ" എന്ന് മനസ്സിൽ പറഞ്ഞത് മുഖത്ത് പ്രതിഫലിച്ചിട്ടാവണം, അയാൾ തുടർന്നു, "ഏതാണ് ഏറ്റവും ചെറിയ കണിക?"
"സംശയമെന്ത്, ആറ്റം"  
"അതിനേക്കാൾ ചെറുത്?"      
"അതിനേക്കാൾ ചെറുത്, പിന്നെ ഇലക്ട്രോൺ പ്രോട്ടോൺ മുതലായവ"
"അതിനേക്കാൾ ചെറുത്?"   കാവി വസ്ത്രധാരി  വിടാനുള്ള ഭാവമില്ല.
"സബ് അറ്റോമിക് സംഭവങ്ങൾ ഉണ്ട് - ഏറ്റവും ചെറുത് ശാസ്ത്രം കണ്ടെത്തിയിട്ടുള്ളത് ക്വാർക് മുതലായവ"  എഞ്ചിനീയേഴ്‌സ് അങ്ങനെ വിട്ടുകൊടുക്കാൻ പാടില്ലലോ.

"ശരിയാണ്, ശാസ്ത്രം കണ്ടെത്തിയിട്ടില്ല എന്ന് പറഞ്ഞത്. അതിനേക്കാളും ഒക്കെ അടിസ്ഥാനകണികകൾ ഉണ്ട് ഇനിയും കണ്ടെത്താൻ. നിങ്ങളും കുതിരയും തമ്മിലുണ്ടായ പ്രശ്നത്തിന്റെ ഉറവിടം ആ കണികകളിൽ നിന്നാണ്."  

വീണ്ടും മനസ്സിന്റെ ഉള്ളിൽ ഒരു "ഓ പിന്നെ." ചിരിച്ചു കൊണ്ട് നടന്നു പോകാനൊരുങ്ങിയ ആ മനുഷ്യനോട് വിനയം നടിച്ചു ഞാൻ ചോദിച്ചു "സ്വാമിജി ആരാണ് എവിടെന്നാണെന്നു പറഞ്ഞില്ല."
"ബോംബെയിൽ നിന്നാണ്. ഭാഭാ അറ്റോമിക് റിസേർച് സെന്ററിൽ സീനിയർ സയന്റിസ്റ് ആണ്. വരട്ടെ. ഹരി ഓം."

നടന്നു നീങ്ങിയ അദ്ദേഹത്തിനെ നോക്കി മൂന്നു  എഞ്ചിനീയേഴ്‌സും കുറച്ചു നേരം ഇളിഭ്യരായി കൈ കൂപ്പി നിന്നു.   


ഏഴരയോട് കൂടി ഹോട്ടൽ മുറിക്കുള്ളിൽ കയറി. കറന്റ് എന്ന് പറയുന്ന സംഭവം ഇല്ല. മെഴുകുതിരികൾ കത്തിച്ചു വച്ച് തറയിൽ ഇരുന്നു ഭക്ഷണം കഴിച്ചു. അവിടത്തെ അടുക്കളയിൽ ഉണ്ടാക്കിയ ചൂടുള്ള ദാൽ, റൊട്ടി, ഒരു സബ്ജി, പിന്നെ അല്പം തൈരും.         


ആഹാരം കഴിഞ്ഞു ഉറങ്ങാനായി തറയിൽ ഒരു മാറ്റ് വിരിച്ചു  അതിന്റെ മുകളിൽ   സ്ലീപ്പിങ് ബാഗ് നിവർത്തിയിട്ടു. അതിനുള്ളിൽ  കയറുമ്പോഴും ജാക്കറ്റ് ഊരിയില്ല. അത്ര തണുപ്പ്.
  
രാവിലെ എണിറ്റു ഒന്നുഷാറായി വന്നപ്പോഴേക്കും മണി എട്ടു കഴിഞ്ഞു. ട്രെക്കിനു അത്യാവശ്യം വേണ്ട സാധനങ്ങൾ മാത്രം കൈയിലെടുത്തു ബാക്കിയുള്ളവ അവിടെ ഒരു ലോക്കറിൽ വച്ചു. മിക്ക ഹോട്ടലുകളിലും ഇത് പോലെ തുച്ഛമായ നിരക്കിൽ ലഗേജ് സൂക്ഷിക്കാനുള്ള വ്യവസ്ഥയുണ്ടാകും.     പാലം കടന്നു ഗംഗോത്രി ക്ഷേത്രത്തിനു മുന്നിൽ ഒന്ന് തൊഴുതതിനു ശേഷം  നടന്നു തുടങ്ങി. ക്ഷേത്രത്തിനു സമീപമുള്ള കോൺക്രീറ്റു പടവുകളിലൂടെ കഠിനമായ ഒരു കയറ്റം ആണ് ഞങ്ങളെ എതിരേറ്റത്. അതിനു മുകളിൽ എത്തിയപ്പോൾ സഹായം വേണോ എന്ന് ചോദിച്ചു കഴുതക്കാർ സമീപിച്ചു. അവരോടു  വേണ്ട എന്ന് പറഞ്ഞു മുന്നോട്ടു. പതിനാലു കിലോമീറ്റർ ദൂരമുള്ള യമുനോത്രി കയറ്റത്തിന് ശേഷം അത്യാവശ്യം ആത്‌മവിശ്വാസം കൈ വന്നിരുന്നു. ഗൗമുഖ് ട്രെക്ക് 18 കിലോമീറ്റർ ആണെങ്കിലും കയറ്റങ്ങൾ അത്രയധികമില്ല എന്ന് എവിടെയോ വായിച്ചിരുന്നു. കുറച്ചു ദൂരം മൺപാതയിലൂടെ നിരപ്പായ നടത്തം. ഇരുവശവും ദേവദാരു മരങ്ങൾ. വലതു ഭാഗത്തു കുത്തിയൊലിക്കുന്ന ഭാഗീരഥി. അങ്ങ് ദൂരെ സുദർശന പർവതം കാണാം.


റാവത്ജി കൈയിൽ കൊണ്ട് നടക്കുന്ന ടേപ്പ് റെക്കോർഡർ ഓൺ ചെയ്തു "ദിൽ തോ പാഗൽ ഹൈ"  എന്ന സിനിമയിലെ ഗാനങ്ങൾ വയ്ച്ചു. ഗാനങ്ങൾ എന്ന് പറയാൻ പറ്റില്ല - “പെഹലി  പെഹലി ബാർ” എന്ന് തുടങ്ങുന്ന ഒരേ ഒരു ഗാനം. അന്നത്തെ സൂപർ ഹിറ്റ് ഗാനമാണ്. അത് തന്നെ റീവൈൻഡ് ചെയ്തു കൊണ്ടേയിരിക്കും. ഇന്നും ആ പാട്ടു കേൾക്കുമ്പോൾ ഞാൻ ഗൗമുഖിലേക്കു നടക്കുന്ന ഒരനുഭൂതിയിലേക്കു പറിച്ചു നടപ്പെടും. അത്ര മാത്രം അത് കേട്ടിരിക്കുന്നു. ആ പാട്ടു ഏറ്റുപാടി കുറച്ചു ദൂരം നടന്നപ്പോൾ വനംവകുപ്പിന്റെ ഒരു ചെക്ക് പോസ്റ്റ് എത്തി. ഞങ്ങളുടെ ബാഗുകൾ അവരൊന്നു പരിശോധിച്ചു. പെർമിറ്റ് തുക കൂടാതെ കൈയിൽ കൊണ്ട് പോകുന്ന ഓരോ പ്ലാസ്റ്റിക് കുപ്പിക്കും ഒരു നിശ്ചിത തുക അവിടെ കെട്ടി വയ്ക്കണം - തിരികെ വരുമ്പോൾ കുപ്പികൾ കാണിച്ചാൽ ആ കാശ് തിരികെ തരും.  കുപ്പികൾ വലിച്ചെറിയാതിരിക്കാനായുള്ള മുൻകരുതൽ. വളരെ നല്ല ഏർപ്പാട്. ഈ പ്രദേശം മുഴുവൻ ഗംഗോത്രി നാഷണൽ റിസേർവ് എന്ന പരിരക്ഷിത മേഖലയാണ്. വളരെ ലോലമായ ഒരു ഭൂപ്രദേശം. അതിനെ അങ്ങനെ തന്നെ നിലനിർത്തണം എന്ന ഓർമ്മപ്പെടുത്തൽ കൂടിയായി ചെക്ക് പോസ്റ്റിലെ അനുഭവം.      


ഒന്ന് രണ്ടു കിലോമീറ്റർ കൂടുമ്പോൾ ഒന്നോ രണ്ടോ ചെറിയ കടകൾ കിട്ടും. അവിടെ ചായയും ബിസ്കറ്റും ചിലപ്പോൾ മാഗിയും ഓർഡർ ചെയ്തിട്ട് കയറി കിടക്കും. യാത്രക്കാർക്കായി കടകൾക്കുള്ളിൽ നിലത്തു കമ്പിളി വിരിച്ചിട്ടുണ്ട്. നടന്നതിന്റെ ക്ഷീണം മാറ്റാൻ ഇതിലും നല്ല വ്യവസ്ഥ അവിടെ വേറെയില്ല. ഒരു പത്തു മിനിട്ടു വിശ്രമിച്ചു ലഘുഭക്ഷണവും കഴിച്ചു വീണ്ടും മുന്നോട്ടു. ഇടയ്ക്ക് ഫോട്ടോ എടുക്കും. ഇന്നത്തെ പോലെയല്ല ഫോട്ടോ എടുപ്പ് - വളരെ പിശുക്കിയുള്ള ഏർപ്പാടാണ്. മൂന്നു പേരുടെയും കൈയിൽ കാമറ ഉണ്ടെങ്കിലും ആകെക്കൂടി ആറോ ഏഴോ റോൾ ഫിലിം മാത്രമേയുള്ളു പതിനേഴു ദിവസത്തെ ചാർ ധാം യാത്രയ്ക്ക്. അന്നത്തെ കോളേജ് പിള്ളേരുടെ ബുദ്ധിമുട്ട്.          
ഏതാനം കിലോമീറ്ററുകൾ കഴിഞ്ഞപ്പോൾ ദേവദാരു മരങ്ങൾ നിറഞ്ഞ ചീർബാസ എന്ന സ്ഥലമെത്തി. ദേവദാരു മരത്തിന്റെ ഹിന്ദി പേരാണ് ചീർ. അവിടെ  നിന്ന് ഉച്ച ഭക്ഷണം കഴിച്ചു. വർഷങ്ങൾക്ക് ശേഷം കുടുംബ സമേതം ഇവിടെ വന്നിരുന്നു. പ്രായമായ അച്ഛനും അമ്മയും ഭാര്യയുടെ കുടുംബവും ഉണ്ടായിരുന്നതിനാൽ കഴുതപ്പുറത്തായിരുന്നു അപ്പോഴത്തെ യാത്ര. ചീർബാസയിൽ നിന്ന് തിരിക്കുമ്പോൾ എന്റെ കഴുതക്കാരൻ കഴുതയെ ഒന്ന് വിരട്ടി. അത് നേരെ ഒരു പാറയിൽ കയറി മുന്നോട്ടാഞ്ഞു. മുകളിലിരുന്ന് ഞാൻ പിടി വിട്ടു കഴുതയുടെ തലയ്ക്കു മുകളിലൂടെ ഉരുണ്ടു തറയിൽ വീണു ഏതാനം മീറ്റർ ഉരുണ്ടു. വീഴുമ്പോഴും ഭാര്യയുടെ നിലവിളി കേൾക്കാൻ പറ്റുന്നുണ്ട്. എന്തോ ഭാഗ്യത്തിന് ഒരു മരത്തിന്റെ വേരിൽ പിടിച്ചു കിടന്നതു കൊണ്ട് താഴെ നദിയിലേക്കു പോകാതെ രക്ഷപ്പെട്ടു. ക്യാമറ തകർന്നു എന്നതൊഴിച്ചാൽ വേറൊരു നഷ്ടവും സംഭവിച്ചില്ല.     
ചീർബാസ കഴിഞ്ഞപ്പോൾ മരങ്ങളും കുറഞ്ഞു തുടങ്ങി. വെയിലിന്റെ കാഠിന്യവും ഏറി തുടങ്ങി.   അൽപ ദൂരം പിന്നിട്ടപ്പോൾ റാവത് ജി ടേപ്പ് റെക്കോർഡർ ഓഫ് ചെയ്തു. പാട്ടു മടുത്തിട്ടല്ല. ഇനിയുള്ള കുറച്ചു ദൂരം വളരെ സൂക്ഷിച്ചു വേണം നടക്കാൻ. ഒരാൾക്ക് നടക്കാനുള്ള പാത. വലതു വശത്തു പാഞ്ഞൊഴുകുന്ന നദി. ഇടതു വശത്തു ഉരുണ്ടു വീഴാൻ സാധ്യതയുള്ള ചെറു പാറകൾ നിറഞ്ഞ കുന്നിൻ പ്രദേശം.ചില സ്ഥലങ്ങളിൽ പാറകൾ വീഴുന്നത് കാണുമ്പോൾ നിർത്തി നിർത്തി വളരെ ജാഗ്രതയോടെയാണ്‌ മുന്നോട്ടുള്ള കാലടികൾ. കഴുതപ്പുറത്തു കയറി വന്നാലും ഇങ്ങനെയുള്ള സ്ഥലങ്ങളിൽ ഇറങ്ങി നടന്നേ പറ്റൂ.     


ഭൂപ്രകൃതി ആകെ മാറിയിരിക്കുന്നു. പുല്ലോ ചെടികളോ മരങ്ങളോ ഒന്നുമില്ല. വരണ്ട പാറക്കൂട്ടങ്ങൾക്കിടെയിലൂടെ  ഒരു നടപ്പാത മാത്രം. വ്യത്യസ്തം എന്ന് പറയാൻ ഭഗീരഥിയും അടുത്തടുത്ത് വരുന്ന ഹിമാലയപർവ്വതങ്ങളും. പതുക്കെയാണെകിലും ഉയരം കുറച്ചു കയറിയിരിക്കുന്നു. ക്ഷീണവും ഉയരവും വെയിലും കാരണം ശ്വാസം എടുക്കാൻ പോലും ബുദ്ധിമുട്ട്. വിശ്രമ ഇടവേളകളുടെ ദൈർഖ്യം കൂടിത്തുടങ്ങിയപ്പോൾ റാവത്ജി സ്കൂളിലെ PT മാഷിനെപ്പോലെയായി മാറി. ഇരിക്കാൻ പോലും സമ്മതിക്കുന്നില്ല. ഭോജ്‌ബാസ എന്ന സ്ഥലം എത്തിയപ്പോൾ കരഞ്ഞു പറഞ്ഞു ഒരു കടയിൽ കയറി ഇരുന്നു. അല്പം മാറി ബീഡി വലിക്കുന്ന ഒരു സന്യാസി ഒരു സായിപ്പിനോട് എന്തൊക്കെയോ വിളമ്പുന്നുണ്ട്.  ചായ കുടി കഴിഞ്ഞു സായിപ്പ് പോയപ്പോൾ സന്യാസിയുടെ അടുത്ത് പോയി കുശലം ചോദിക്കാം എന്ന് കരുതി. പക്ഷെ പുള്ളി അടുക്കുന്നില്ല. ഒരാൾ മുന്നിൽ നിന്ന് സംസാരിക്കാൻ ശ്രമിക്കുന്നതായി അറിഞ്ഞ മട്ടേയില്ല. മുന്നോട്ടു നടക്കുമ്പോൾ  റാവത്ജി പറഞ്ഞു "ഇങ്ങനെയുള്ള ബാബമാരും ധാരാളം. സായിപ്പന്മാരോട് മാത്രമേ മിണ്ടുകയുള്ളു." കാര്യമായ പുച്ഛം അനുഭവപ്പെട്ടു.    

ഗംഗോത്രിയിൽ നിന്നും പതിനാലു കിലോമീറ്റർ  ദൂരെയാണ് ഭോജ്‌ബാസ. ഇവിടെ താമസത്തിനു വ്യവസ്ഥയുണ്ട്. ലാൽ ബാബ എന്ന് പേരായ സന്യാസി നടത്തുന്ന ഒരു ആശ്രമവും GMVN നടത്തുന്ന ഒരു ചെറിയ ഗസ്റ്റ് ഹൗസും യാത്രക്കാർക്കായി തുറന്നിരിക്കുന്നു. സമയം മൂന്നു കഴിഞ്ഞിരുന്നു. ഗൗമുഖിലേക്കു നാല് കിലോമീറ്റർ ഇനിയുമുണ്ട്.  ക്ഷീണം കാരണം അവിടെ തങ്ങിയാലോ എന്ന ചിന്ത ഇല്ലാതില്ല. ഗൗമുഖിൽ തന്നെ താമസിക്കാൻ  സൗകര്യം ഒരുക്കം എന്ന് റാവത്ജി  പറഞ്ഞപ്പോൾ ആയിക്കളയാം എന്ന് കരുതി. കൂടെയുള്ള സോംനാഥ് കാര്യമായി ക്ഷീണിച്ചിട്ടില്ല. ബാക്കി രണ്ടു പേരുടെയും അവസ്ഥ വർണിക്കാത്തതാവും ഭേദം. അവസാനത്തെ നാല് കിലോമീറ്റർ എങ്ങനെ നടന്നു എന്നോർമ്മയില്ല. അടുത്ത് വരുന്ന പർവതങ്ങളുടെ മനോഹാരിത ആസ്വദിക്കാനൊന്നും മിനക്കെട്ടില്ല.  വീശിയടിക്കുന്ന ഹിമക്കാറ്റിന്റെ ശബ്ദവും ഭാഗീരഥിയുടെ ഇരമ്പലും റാവത്ജിയുടെ ടേപ്പ് റെക്കോർഡറിൽ നിന്ന് വരുന്ന പാട്ടിനെ മുക്കിക്കളയുന്നു. അതോ റാവത്ജി വളരെ മുന്നിലാണോ? അറിയില്ല.  ഏറി വരുന്ന തണുപ്പിന്റെ കാഠിന്യം വിശ്രമിക്കാനുള്ള ചിന്തകളെ അകറ്റി നിർത്തി. അവസാനം ഒരു നിരപ്പായ  സ്ഥലത്തുള്ള പാറയിൽ എഴുതി വച്ചിരുന്ന അക്ഷരങ്ങൾ കണ്ടു - ഗൗമുഖ് - നാലായിരം മീറ്റർ.     


പക്ഷെ ഗൗമുഖ് അവിടെയൊന്നും കാണാനില്ല. വീണ്ടും ഒരു ഇരുന്നൂറു മീറ്റർ നടക്കണമത്രേ. വർഷത്തിൽ 8 സെന്റിമീറ്റർ എന്ന കണക്കിൽ  ഗൗമുഖ് ഗ്‌ളൈഷ്യർ  പിന്നോട്ട് പോകുന്നു എന്നാണ് കണക്കു. നൂറ്റാണ്ടുകളായി തുടരുന്ന ഈ പ്രതിഭാസത്തിന്റെ വേഗത കൂട്ടാൻ ആഗോളതാപനം കാരണമാകുന്നു. ആയിരത്തിത്തൊള്ളായിരത്തി എഴുപത്തിയഞ്ചിൽ സ്ഥാപിച്ച ഒരു ചെറിയ ഫലകത്തിൽ ഗൗമുഖ് അവിടെയായിരുന്നു എന്നെഴുതി വച്ചിരുന്നു. അത് പിന്നിട്ടു ഒരു വളവും കഴിഞ്ഞപ്പോൾ മുന്നിലായി ഭാഗീരഥിയുടെ ഉത്ഭവ സ്ഥാനം. ഒരു വലിയ മഞ്ഞു മലയുടെ ഉള്ളിൽ നിന്നും ഒരു തുരങ്കത്തിലൂടെയെന്നപോലെ ഗംഗാനദി പുറത്തേക്കു പ്രവഹിക്കുന്നു. ഒരു ദേശത്തിന്റെ മുഴുവൻ അസ്തിത്വത്തിന്റെ തുടക്കം!


തൂവെള്ള നിറമല്ല ഗൗമുഖിന്. വെളുത്ത ഗ്ലാശിയേറിൽ കല്ലും പൊടിയും വീണു ഒരു ചാര നിറം. പശുവിന്റെ മുഖം പോലെ പണ്ട് കാണപ്പെട്ടതുകൊണ്ടാണ് ഗൗമുഖ് എന്ന പേര് വന്നതെങ്കിലും എത്ര സൂക്ഷിച്ചു നോക്കിയിട്ടും എനിക്കങ്ങനെ ഒരു ആകാരം അവിടെ ദർശിക്കാൻ സാധിച്ചില്ല. അതെല്ലാം വിശ്വാസപ്രമാണങ്ങൾ.  


തണുപ്പും ഇരുട്ടും വിശപ്പും അധികരിച്ചുവരികയാൽ അധിക സമയം അവിടെ നിന്നില്ല. റാവത് ജി ഞങ്ങളെ ഗൗമുഖിനടുത്തു താമസിക്കുന്ന ഒരു ബാബയുടെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി പരിചയപ്പെടുത്തി. കരുവാളിച്ച മുഖം, കണ്ണുകൾ മറയ്ക്കുന്ന ഒരു വലിയ റേ ബാൻ കൂളിംഗ് ഗ്ലാസ്, മുകളിലേക്ക് കെട്ടി വച്ച ജട പിടിച്ച മുടി, നീണ്ട താടി, പരുക്കൻ ശബ്ദം. ഇതൊക്കെയാണെങ്കിലും ബാബ ഞങ്ങളെ സന്തോഷത്തോടെ സ്വീകരിച്ചു.  ബാബയ്ക്ക് ഒരു സഹായി കൂട്ടിനുണ്ട്. അയാൾ ചായയും പക്കോഡയും ഉണ്ടാക്കി തന്നു.
 
മഞ്ഞു കാലമൊഴികെ ബാബ ഇവിടെയാണ് താമസം. ഗൗമുഖിൽ കൂടാരം കെട്ടിയിരിക്കുന്നയാൾ സാധാരണക്കാരൻ ആവാൻ വഴിയില്ല. “അല്ല റാവത്ജി, ഈ ബാബ സന്ന്യാസം സ്വീകരിക്കുന്നതിന് മുൻപ് എന്തായിരുന്നു പരിപാടി?” ആ ചോദ്യം എങ്ങനെയോ കേട്ട ബാബ പൊട്ടിച്ചിരിച്ചു.  "ബാബ പെഹ്‌ലെ ഗോലി ചലാതെ ധെ," റാവത് ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു.  പൂർവ്വാശ്രമത്തിൽ വെടി വയ്‌പും മറ്റു കാര്യങ്ങളും ആയിരുന്നത്രേ! സത്യം പറഞ്ഞാൽ പട്ടാളത്തിലായിരുന്നോ അതോ കൊള്ള സംഘത്തിൽ ആയിരുന്നോ എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു.  പക്ഷെ വേണ്ട എന്ന് വെച്ചു.    


ബാബയുടെ കൈവശം അദ്ദേഹം  താമസിക്കുന്ന ടെന്റ് കൂടാതെ  മറ്റൊന്ന് കൂടിയുണ്ട് - സായിപ്പന്മാർ സമ്മാനിച്ചത്. അതിലാണ് ഞങ്ങൾക്ക് താമസം ഒരുക്കിയിരിക്കുന്നത്. ഭക്ഷണം ബാബയുടെ കൂടെയും. ചെറുതായി മഴ പെയ്തുതുടങ്ങിയപ്പോൾ ടെന്റിൽ കയറി ഇരുന്നു. പുറത്തു മഴ നനഞ്ഞു മൂന്നു പേര് നിൽക്കുന്നത് കണ്ടപ്പോൾ അകത്തേക്ക് കയറിയിരിക്കാൻ പറഞ്ഞു. ബംഗാളികൾ ആണെന്നറിഞ്ഞപ്പോൾ ബംഗാളിയായ സോംനാഥിന് പെരുത്ത സന്തോഷം.  ഏറ്റവുമധികം യാത്ര ചെയ്യുന്ന കൂട്ടത്തിലാണ് ബംഗാളികൾ, പ്രത്യേകിച്ചും ഹിമാലയ ഭാഗത്തേക്ക്. ഭാരതത്തിലെ  പർവ്വതാരോഹകരിൽ നല്ലൊരു പങ്കും ബംഗാളികളാണു.  


ഏഴു മണിയായപ്പോഴേക്കും അത്താഴം തയ്യാറായി. ചോറിൽ സാമ്പാർ പോലെയുള്ള ഒരു സംഭവം കൂട്ടിക്കുഴച്ചു അമേദ്യവർണ്ണത്തിലുള്ള ആഹാരം  കണ്ടപ്പോഴേ വിശപ്പ് പമ്പ കടന്നു. പക്ഷെ കൂട്ടത്തിലുള്ള സോംനാഥിന് അതെങ്ങനെയോ വളരെയധികം പ്രിയങ്കരമായി തോന്നി. അവൻ മാത്രം വയറു നിറയെ കഴിച്ചു.  ഞാനും സുമേഷും അല്പം മാത്രം ഭക്ഷിച്ചു ടെന്റിലേക്കു ചേക്കേറി.  തണുപ്പിനെ പ്രതിരോധിക്കാൻ ഒരു പാട് സംവിധാനങ്ങൾ ഉണ്ടായിരുന്നു - രണ്ടു ടി ഷർട്ട്, അതിനു മുകളിൽ ഊട്ടിയിൽ നിന്നും വാങ്ങിയ സ്വെറ്ററും കടം വാങ്ങിയ ജാക്കറ്റും, പാന്റ്സിനു മുകളിൽ ജീൻസ്, ഒരു തുണി കൊണ്ടുള്ള കൈയുറ, അതിനു പുറമെ പ്ലാസ്റ്റിക് കൈയുറ, കഴുത്തിന് ചുറ്റും മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ നടൻ ശങ്കർ ഇട്ടിരുന്ന പോലെയുള്ള ഷാൾ, ഒരു തൊപ്പി.  ഇതൊന്നും പോരാത്തതിന് സ്ലീപ്പിങ് ബാഗും. എന്നിട്ടും മരവിച്ചു വിറക്കുമ്പോൾ ഈ അതി സാഹസം വേണമായിരുന്നോ എന്ന ചിന്ത കലശലായി. പോരാത്തതിന് സോംനാഥ് ഛർദിലും തുടങ്ങി. ടെന്റിന് പുറത്തേക്കു നിന്നു രണ്ടു മൂന്നു തവണയായി കഴിച്ച അത്താഴം മുഴുവൻ ആ പാവം പുറത്തേക്കു തള്ളി. പിന്നെ അവശനായി തണുത്തു വിറച്ചു ഞങ്ങളുടെ കൂടെ വന്നു കിടന്നു. പുറത്തു ശക്തിയായി വീശുന്ന ഹിമക്കാറ്റിന്റെ മുരളൽ. ഭഗീരഥിയുടെ ഒഴുക്കിന്റെ ശബ്ദവും കേൾക്കാം. ഒരു വലിയ പാറയുടെ വശത്തായി കാറ്റിൽ നിന്നും രക്ഷ നേടുന്ന  രീതിയിൽ  ആണ് ടെന്റ് അടിച്ചിരിക്കുന്നതെങ്കിലും അത് അല്പം ഉലയുന്നുമുണ്ട്. എങ്ങനെയെങ്കിലും പ്രഭാതമായാൽ മതി എന്ന അവസ്ഥ.
ഇടയ്ക്കെന്തിനോ തല ടെന്റിനു പുറത്തേക്കിട്ടു നോക്കിയപ്പോൾ ആകാശത്തു എണ്ണിയാലൊടുങ്ങാത്ത നക്ഷത്രങ്ങൾ. നനുത്ത ചന്ദ്രപ്രഭയിൽ അല്പം അകലെയായി ഗൗമുഖ് അവ്യക്തമായി കാണാം. രാവും പകലും എന്ന വ്യത്യാസമില്ലാതെ ആ മഞ്ഞു ഗഹ്വരത്തിൽ നിന്ന്  ഭാഗീരഥി പ്രവഹിച്ചു കൊണ്ടേയിരിക്കുന്നു. കാറ്റിനും ഒഴുക്കിനും മുകളിൽ ചില ശബ്ദങ്ങൾ കേൾക്കുന്നുണ്ട്. ഗ്ലെയ്ഷ്യരിൽ എവിടെയോ ഐസ് പാളികൾ പൊട്ടുന്നതോ ഞെരുങ്ങുന്നതോ ആവണം.  


ആലോചിച്ചു നോക്കിയപ്പോൾ ഇതെല്ലാം ഒരു ഭാഗ്യം തന്നെയാണ്. ഗംഗയുടെ ഉത്ഭവ സ്ഥാനത്തു ഒരു രാത്രി കഴിയുവാൻ എത്ര പേർക്ക് അവസരം സിദ്ധിച്ചിട്ടുണ്ടാവണം! പതിയെ ബുദ്ധിമുട്ടുകൾ മറന്നു വീണ്ടും ഉറക്കത്തിലേക്കു വഴുതി വീണു.
കടുത്ത തണുപ്പായതിനാൽ രാവിലെ ആറു മണിക്ക് മുൻപേ എഴുന്നേറ്റു ടെന്റിനു പുറത്തിറങ്ങി. അല്പം ദൂരെ രണ്ടു വൃദ്ധർ  നടന്നു നീങ്ങുന്നു. ഭർത്താവും ഭാര്യയുമാവണം. അവരുടെ കൈവശം ഒരു കമ്പിളി പോലുമില്ല. ആ പുരുഷൻ ഉത്തരേന്ത്യൻ ഗ്രാമീണർ ഉരുപയോഗിക്കുന്ന പകിടി പോലെ ഒരു തലപ്പാവ് ചുറ്റിയിട്ടുണ്ട്. നനഞ്ഞൊട്ടിയ വസ്ത്രങ്ങളും ധരിച്ചു എന്തോ പ്രാർത്ഥനയും ഉരുവിട്ട്  കൂനിക്കൂടി നടന്നു പോകുന്ന അവരെ കണ്ടു ദേഹമാസകലം മൂടിപ്പുതച്ചു നിൽക്കുന്ന ഞാനൊന്ന് വിറച്ചു.  


അവരുടെ യാത്ര എങ്ങനെയായിരുന്നിരിക്കണം എന്ന് ഞാൻ ആലോചിച്ചുപോയി.  ഭോജ്‌ബാസയിലെ ആശ്രമത്തിൽ ആയിരുന്നിരിക്കണം തലേന്ന് രാത്രി അവർ തങ്ങിയത്. അത് കഴിഞ്ഞാൽ ഞങ്ങൾ താമസിക്കുന്ന ടെന്റ് അല്ലാതെ വേറൊരു വ്യവസ്ഥയുമില്ല.  അവിടെ നിന്ന് രാവിലെ മൂന്നര മണിയ്‌ക്കോ മറ്റോ നടത്തം തുടങ്ങിയിട്ടുണ്ടാവണം. കൊടും തണുപ്പിൽ, അതും ഈ ഉയരത്തിൽ! അരണ്ട വെളിച്ചത്തിൽ നാല് കിലോമീറ്റർ നടന്നു ഗൗമുഖിലെത്തി മുങ്ങി തൊഴുതിട്ടു തിരിച്ചുള്ള യാത്ര! മാറിയുടുക്കാനുള്ള വസ്ത്രങ്ങൾ പോലുമെടുക്കാതെ  (അല്ലെങ്കിൽ ഇല്ലാതെ) ഏതോ നേർച്ചയുടെ പൂർത്തീകരണം പോലെ വിറച്ചു വിറച്ചുള്ള നടപ്പ്. ഭക്തി മനുഷ്യനെ എന്തൊക്കെ ചെയ്യാൻ പ്രാപ്തരാക്കുന്നു എന്നതിന്റെ ഒരുദാഹരണം പോലെ അവർ നടന്നു നീങ്ങി.  


ഇന്നത്തെ ആദ്യത്തെ ലക്‌ഷ്യം ആറു കിലോമീറ്റർ അകലെയുള്ള തപോവൻ  എത്തുക എന്നുള്ളതാണ്. നാലായിരത്തി നാനൂറു മീറ്ററിന് മേലെയാണ് തപോവൻ സ്ഥിതി ചെയ്യുന്നത്. ഗൗമുഖ് ഗ്ലെയ്ഷ്യറിനു മുകളിലൂടെ നടന്നു മുകളിലേക്കാണ് യാത്ര. റാവത് ജി മുന്നിൽ സാവധാനം നടന്നു വഴി കാട്ടി. ചിലയിടങ്ങളിൽ ഐസ് പുറത്തു കാണാം. ബാക്കി സ്ഥലങ്ങളിൽ പാറയും മണ്ണും കല്ലും ഗ്ലേഷിയറിനെ ചെറുതായിട്ടെങ്കിലും മറയ്ക്കുന്നു. വളരെ പതുക്കെ ആണ് പുരോഗതി. കാരണം  മണൽ വീണു ഐസ് മൂടിക്കിടക്കുന്ന ഭാഗങ്ങളിൽ തെന്നി വീഴാൻ നല്ല സാധ്യതയുണ്ട്.  ഗ്ലേഷിയറിൽ ചിലയിടങ്ങൾ വിള്ളലുകളുമുണ്ട്. ക്രിവസ്സസ് എന്നാണിവിയെ പറയുക. വീണു പോകാതെ സൂക്ഷിക്കണം. ഇവിടെ അത്ര പ്രശ്നമായി തോന്നിയില്ലെങ്കിലും  ക്രിവസ്സസ് പർവ്വതാരോഹണ രംഗത്തെ ഒരു പേടിസ്വപ്നമാണ്. പലതും അഗാധഗർത്തങ്ങൾ. അവയിൽ വീണു മൃതിയടഞ്ഞവരുടെ എണ്ണവും ധാരാളം.
വഴി അടയാളപ്പെടുത്താൻ ചെറു കല്ലുകൾ ഇടയ്ക്കിടെ കൂട്ടിവച്ചിട്ടുണ്ട്. കൈൺസ് എന്ന് വിളിക്കുന്ന ഇവ ട്രെക്ക് ചെയ്യുന്നവർക്ക് എന്നും അനുഗ്രഹമാണ്. ഗ്ലേഷിയർ നീങ്ങുന്നതിനാൽ വഴി മാറിക്കൊണ്ടേയിരിയ്ക്കും. റാവത് ജിയെപ്പോലെ പരിചയസമ്പന്നനായ ഒരാൾ ഇല്ലാതെ തപോവൻ പോലുള്ള സ്ഥലങ്ങൾ എത്തുക അതികഠിനം തന്നെയാണ്. ഗൗമുഖിനു മുകളിലൂടെ ഞങ്ങൾ ഭാഗീരഥി നദി കുറുകെ കടന്നു. പിന്നെ ചെങ്കുത്തായ ഒരു കയറ്റം. ഒന്നര മണിക്കൂർ എടുത്തു ആ കയറ്റം കയറാൻ. അത് കഴിഞ്ഞതോടെ അതാ മുന്നിൽ തപോവൻ. നീണ്ടു നിവർന്നു കിടക്കുന്ന സമതലം. അതവസാനിക്കുന്നിടത്തു നിന്ന് മഞ്ഞണിഞ്ഞ പടുകൂറ്റൻ ശിവലിംഗ പർവതം ആരംഭിക്കുന്നു. ചുറ്റിനും അംബരചുംബികളായ പർവതങ്ങൾ. ആദ്യത്തെ തവണ പോയപ്പോൾ പേരുകൾ അറിയില്ലായിരുന്നു. പിന്നെ മനസ്സിലാക്കി - ഭാഗീരഥി 1 2 3 എന്നിവയാണവ. അങ്ങ് ദൂരെ ശിവലിംഗ പർവ്വതം കീഴടക്കാനെത്തിയ വിദേശികളായ  ഒരു പർവ്വതാരോഹക സംഘത്തിന്റെ വർണാഭമായ ടെന്റുകൾ കാണാം.  
    മുൻപ് കണ്ട ചിത്രങ്ങളിൽ നിന്ന് വിഭിന്നമായിരുന്നു തപോവൻ. എന്റെ മനസ്സിലെ സങ്കൽപം പൂക്കൾ നിറഞ്ഞ പച്ച പുൽമേടും അതിനു നടുവിലൂടെ ഒഴുകുന്ന ചെറിയ അരുവിയും  പിന്നെ ഗാംഭീര്യത്തോടെ എഴുന്നേറ്റു നിൽക്കുന്ന ശിവലിംഗ പർവ്വതവും ആയിരുന്നു. പക്ഷെ, ഞങ്ങൾ എത്തുമ്പോൾ മഞ്ഞു കാലം കഴിഞ്ഞു വേനൽ ആയിട്ടേയുള്ളു. അത് കാരണം പച്ചപ്പ്‌ തീരെ കുറവ്. മഴ കഴിഞ്ഞു വന്നാൽ തപോവൻ അരുവികളും പൂക്കളും മറ്റും നിറഞ്ഞ മനോഹരമായ പുൽമേടായി മാറും.

Sumesh @Tapovan

കുറച്ചു നേരം നടന്നിരുന്നെങ്കിൽ ശിവലിംഗ പർവതത്തിന്റെ തൊട്ടടുത്തെത്താമായിരുന്നു.   പതിനാലായിരത്തി അറുന്നൂറ് അടി ഉയരം ആയതിനാൽ ശ്വാസം എടുക്കാൻ അല്പം ബുദ്ധിമുട്ടുണ്ട്. അതുകൊണ്ടു കാര്യമായ ശാരീരികാധ്വാനം വേണ്ട പ്രവർത്തികൾക്കൊന്നും ഞങ്ങൾ മുതിർന്നില്ല. മാത്രവുമല്ല അന്ന് രാത്രി തിരിച്ചു ഗംഗോത്രി എത്തുകയും വേണം. അല്പ സമയം സ്വർഗീയമായ കാഴ്ചകൾ നോക്കി ഒരു പാറപ്പുറത്തിരിന്നു വിശ്രമിച്ചു. പിന്നെ ചമ്രം പടഞ്ഞിരുന്നു ധ്യാനിക്കാൻ ശ്രമിച്ചു. ഏകാഗ്രത എന്ന സാധനം അടുത്ത് പോലും വരുന്നില്ല - കയ്യിലിരുപ്പ് നന്നാവണമല്ലോ.   ദിൽ തോ പാഗൽ ഹൈ അപ്പോഴും കേൾക്കുന്നുണ്ട്. അതിനെ മറികടക്കാനെന്നോണം സുമേഷ് വാക്മാൻ ഓൺ ചെയ്തു ചെവിയിൽ ഇയർഫോൺ തിരുകി ഇരുപ്പായി. ബംഗാളി മാതാ അവിടെ എവിടെയോ താമസിക്കുന്നുണ്ടായിരുന്നു. അങ്ങോട്ട് പോകാനൊന്നും തീരെ മിനക്കെട്ടില്ല. അര മണിക്കൂർ കഴിഞ്ഞപ്പോഴേക്കും താഴോട്ടിറങ്ങാനുള്ള തീരുമാനമായി. എങ്ങനെ തിരികെ വന്നു എന്ന് ഇപ്പോഴും ഒരോർമയുമില്ല. വൈകിട്ട് ഗംഗോത്രിയിൽ വന്നു അടുത്ത ദിവസത്തേക്കുള്ള ബസ് ബുക്ക് ചെയ്തത് മാത്രം ഓർമയുണ്ട്.        
               
അടുത്ത ദിവസം ഉത്തരകാശിയിൽ തങ്ങി. വൈകുന്നേരം  റാവത്ജിക്കു പണം നൽകി പറഞ്ഞയക്കുമ്പോൾ വല്ലാത്ത വൈഷമ്യമനുഭവപ്പെട്ടു. ഒരു രീതിയിലും ബുദ്ധിമുട്ടുണ്ടാകാതെ മൂന്നു ദിവസം ഞങ്ങളെ നോക്കിയതാണല്ലോ. മാത്രവുമല്ല ഏജൻസി മുഖേന ഏർപ്പാടാക്കിയതിനാൽ പുള്ളിക്ക് കാര്യമായി ഒന്നും തടഞ്ഞിട്ടുണ്ടാവില്ല എന്നും തോന്നി. നൂല് പിടിച്ചുള്ള യാത്രയായതിനാൽ പ്രതിഫലത്തിനു മുകളിൽ കാര്യമായി ഒന്നും കൊടുക്കാൻ പറ്റിയില്ല. ഒത്തിരി കണക്കു കൂട്ടലുകൾക്കു ശേഷം മൂന്നു പേരും ചേർന്ന് നൂറ്റി അമ്പതു രൂപ ടിപ്സ് ആയി എങ്ങനെയോ ഒപ്പിച്ചു കൊടുത്തു.  പിന്നീട് വരുമ്പോൾ നിശ്ചയമായും കാണാം എന്ന വാക്കും നൽകി പിരിഞ്ഞു. പാലിക്കാൻ പറ്റാതെ പോയ വാക്ക്.
രാത്രിയായപ്പോൾ മൂന്നു പേർക്കും നോൺ വെജ് കഴിക്കാനൊരു മോഹം. കുറച്ചു ദിവസമായി പച്ചക്കറി മാത്രമാണ് ഭക്ഷണം. ചാർ ധാം പാതകളിൽ നോൺ വെജ് ആഹാരം കിട്ടാൻ വളരെ ബുദ്ധിമുട്ടാണ്. പ്രത്യേകിച്ചും മെയ് മുതൽ നവംബർ വരെയുള്ള യാത്രാകാലയളവിൽ. തിരക്കി നോക്കിയപ്പോൾ ഒരു കടയിൽ മട്ടൺ കിട്ടുമെന്നറിഞ്ഞു അങ്ങോട്ട് വെച്ച് പിടിച്ചു. എരിവും പുളിയും പ്രതീക്ഷിച്ചിരുന്ന ഞങ്ങളുടെ മുന്നിലെത്തിയതോ സൂപ്പ് പോലെയുള്ള ഒരു ദ്രാവകത്തിൽ നീന്തി കളിക്കുന്ന ചെറിയ മട്ടൺ കഷ്ണങ്ങൾ. മസാലയൊക്കെ ഒരു നേരമ്പോക്ക് പോലെ. വീട്ടിൽ അമ്മയുണ്ടാക്കുന്ന കറി മനസ്സിൽ ധ്യാനിച്ച് എങ്ങനെയോ അകത്താക്കി. അപ്പുറത്തിരിക്കുന്ന സായിപ്പ് എന്തിനോ ഒച്ച വയ്ക്കുന്നുണ്ട്. മുന്നിലെ പ്ലേറ്റിൽ പ്ലേറ്റിലിരിക്കുന്ന  കറുത്തിരുണ്ട ആഹാരം എന്താണെന്ന് പുള്ളിക്ക് മനസ്സിലായിട്ടില്ല - അതാണ് പ്രശ്നം. ഒരു പയ്യൻ ഓടി വന്നോച്ചാനിച്ചു നിന്നു.
“വാട്ട് ഈസ് ദിസ്?”
പയ്യൻ ഭവ്യതയോടെ “സർ, ദിസ് ഈസ് ഭിണ്ടി.”
“വാട്ട് ഭിണ്ടീ?” കാര്യം മനസ്സിലാകാതെ സായിപ്പ് അലറി
"സാർ, ദിസ് ...ദിസ് ഈസ് … ലേഡീസ് ഫിംഗർ." പയ്യൻ വിക്കി വിക്കി പറഞ്ഞൊപ്പിച്ചു.
"ഓ ഓക്കേ"
വെണ്ടയ്ക്ക മെഴുകുപുരട്ടി കണ്ടു ഞെട്ടിയ സായിപ്പിന്റെ  "വാട്ട് ഭിണ്ടീ?" ഡയലോഗ് യാത്രയിലുടനീളം ഞങ്ങളെ ചിരിപ്പിച്ചു.


പിന്നെ കേദാർനാഥ് ബദരീനാഥ് ദർശനം കഴിഞ്ഞു ഹരിദ്വാർ എത്തിയപ്പോൾ ആരോ പറഞ്ഞു ജ്വാലാപുർ എന്ന സ്ഥലത്തു നല്ല കോഴിക്കറി കിട്ടുമെന്ന്. ഒട്ടും മടിച്ചില്ല, ഒരു ഓട്ടോ പിടിച്ചു എട്ടു കിലോമീറ്റർ സഞ്ചരിച്ചു ഷേർ-ഇ-പഞ്ചാബ് എന്ന ഭക്ഷണശാല കണ്ടുപിടിച്ചു. ഒരു സർദാർജി നടത്തുന്ന സ്ഥാപനം. സ്വാദിഷ്ടമായ ആഹാരം. പിന്നെയുള്ള പല യാത്രകളിലും അവസാനത്തെ അത്താഴം അവിടെ നിന്ന് പതിവാക്കി. ഇപ്പോൾ പക്ഷെ പണ്ടത്തെ നിലവാരം നഷ്ടപ്പെട്ടോ എന്നൊരു സംശയം!      

യാത്രയെല്ലാം കഴിഞ്ഞു കോളേജിൽ തിരിച്ചെത്തി ഏതാനം മാസങ്ങൾ കഴിഞ്ഞപ്പോൾ അതാ വരുന്നു ആ സെമസ്റ്ററിൽ അറ്റന്ഡന്സ് ഷോർട്ടേജ് എന്ന പേടിസ്വപ്നം. ഡീനിനെ കണ്ട് യാത്രയെപ്പറ്റി വിശദീകരിച്ചു. പുള്ളി വിടാനുള്ള ഭാവമില്ല. പ്രായമാകുമ്പോൾ പോകേണ്ട യാത്രകളാണിതൊക്കെ എന്ന് പറഞ്ഞൊരു വിരട്ട്.  അവസാനം കാൽക്കൽ വീണു എങ്ങനെയോ തടിയൂരി. പക്ഷെ അദ്ദേഹത്തിന്റെ അന്നത്തെ ഉപദേശം മനസാ സ്വീകരിച്ചു. പ്രായമായി - ഇപ്പോഴും പൊയ്ക്കൊണ്ടേയിരിക്കുന്നു! ശുഭം     

Monday, February 15, 2016

കേദാർ താൽ ട്രെക്ക് - 1 - Rishikesh-Haridwar-Uttarkashi-Gangotri

Eve 1
"ഇരുപതു 
കൊല്ലമായി ഈ ഹോട്ടൽ നടത്തുന്നു. ഈ സൈസ് സാധനം ഇത് വരെ കണ്ടിട്ടില്ല"....ആശ്വിനെ നോക്കിയിട്ട് ഹിൽ ടോപ്‌ സ്വിസ് കോട്ടേജ് ഉടമ വീരുവിന്റെ വക ഒരു ഡയലോഗ്. കേട്ടിട്ട് ഞാനും ഫ്ലെവിയും പൊട്ടി ചിരിച്ചു. റിജായിയും കമ്പിളിയും മുഴുവൻ  എടുത്തു ദേഹത്ത് പുതച്ചുള്ള പാവം അശ്വിന്റെ ഇരുപ്പു കണ്ടാണ്‌ അയാൾ അങ്ങനെ പറഞ്ഞത്. ജലദോഷം, പനി, തലവേദന ഇത്യാദി അസ്കിതകളും ഭാര്യ ഫ്ലെവിയും ആയി  അന്ന് ഉച്ചയ്ക്കു റിഷികേശിൽ ലാൻഡ്‌ ചെയ്തതാണ് പുള്ളി. ഗുളികകളും അകത്താക്കി റൂമിൽ നിന്ന് ഇറങ്ങാതെ രാത്രി വരെ ആശാൻ പിടിച്ചു നിന്നു. 

ഞാനും ഫ്ലെവിയും ടെറസിൽ ഇരുന്നു കത്തിയോടു കത്തി - പണ്ട് (അതായതു, ഇവർ - ഇന്നത്തെ ദംബതീസ് - ഘോര ഘോരം പ്രേമിച്ചു നടക്കുന്ന കാലത്ത്) ഒരുമിച്ചു ജോലി ചെയ്തവരാണ് ഞങ്ങൾ. ചിരിയും ബഹളവും കേട്ട് കുരു പൊട്ടി, തണുപ്പിനോട് മല്ലിടാൻ സർവ സന്നാഹങ്ങളുമായി ഞങ്ങളുടെ കൂടെ വന്നു ആസനം ഉറപ്പിച്ചപ്പോഴാണ് അത്താഴത്തിനു എന്ത് വേണം എന്ന് ചോദിയ്ക്കാൻ അത് വഴി വന്ന വീരുവിന്റെ വക കോന. എന്തായാലും അന്ന് രാത്രി ആഘോഷങ്ങൾ അധികം നീണ്ടു നിന്നില്ല. ഒക്ടോബർ മാസത്തിലെ തണുപ്പിനോട് സുല്ലിട്ടു, നേരത്തെ തന്നെ ഞങ്ങൾ ഗുഡ്നൈറ്റ് അടിച്ചു പിരിഞ്ഞു. 

Day 2
അടുത്ത ദിവസം 3 പേരും കൂടി റിഷികേശ് ഒന്ന് ചുറ്റാൻ ഇറങ്ങി. അശ്വിന് ഒരു മോഹം. ലോക്കൽ ഡ്രസ്സിംഗ് ഒന്ന് പരീക്ഷിക്കണം. അങ്ങനെ ഒരു കടയിൽ കയറി, ഓസ്ട്രല്യൻ വേഷഭൂഷാദികൾ അഴിച്ചു മാറ്റി ഇമേജ് മെക് ഓവർ നടത്തി ഞങ്ങൾ ലക്ഷ്മൺ ഝൂല ലക്ഷ്യമാക്കി നടന്നു. 
റിഷികേശ് ഒരു സംഭവം ആണ്. ഇന്ത്യക്കാരുടെ അത്ര തന്നെ അല്ലെങ്കിൽ അവരെക്കാൾ കൂടുതൽ വിദേശികൾ ഉള്ള ഒരു സ്ഥലം. ഇന്ത്യയുടെ ഹിപ്പി തലസ്ഥാനം എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം. അമ്പലങ്ങൾ, ആശ്രമങ്ങൾ, യോഗ, ധ്യാനം, ആയുർവേദം, ജർമൻ ബേക്കറി, ചോട്ടി വാല, മസ്സാജ് പാർലറുകൾ, പീസ പാർലറുകൾ, റിവർ റാഫ്റ്റിംഗ്/ബഞ്ചി ജമ്പിംഗ് ഓഫീസുകൾ, തെരുവോര കച്ചവടം ഇത്യാദി സംഭവങ്ങൾ കൊണ്ട് കുത്തി നിറച്ച ഒരു ജില്ലിജിങ്കാദി പ്രസ്ഥാനം. ആകെ മൊത്തം ഒന്നിനും ഒരു കുറവും ഇല്ല എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും. ഗംഗയുടെ കുറുകെ ഉള്ള രണ്ടു തൂക്കു പാലങ്ങൾ (ഝൂല) ആണ് റിഷികേശ് പട്ടണത്തിന്റെ മുഖമുദ്ര - ഒന്ന് ലക്ഷ്മൺ ഝൂല, മറ്റൊന്ന് (guess?) രാം ഝൂലഇനി രണ്ടു എണ്ണം കൂടി കെട്ടിയാൽ ദശരഥൻ ജോളി.


റിഷികേശിൽ ഈ വർഷം മാർച്ച്‌ മാസത്തിൽ ഒരു തെരുവ് കലാ ഉത്സവം നടന്നിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ കലാകാരന്മാരുടെ കൂട്ടായ്മ.  അവരുടെ മനോഹരങ്ങളായ ഗ്രാഫിറ്റികൾ ഇവിടെ ഉടനീളം കാണാൻ കഴിയും. 


അല്ലറ ചില്ലറ ഷോപ്പിംഗ്‌ (രുദ്രാക്ഷവും മാലയും മറ്റു കാര്യങ്ങളും) ഒക്കെ നടത്തി ഞങ്ങൾ രാം ഝൂലയിലെക്കു നടന്നു. ലക്ഷ്യം - ഝൂലയിൽ നിന്നും അര കിലോമീറ്റർ അകലെയുള്ള ബീറ്റിൽസ് ആശ്രമം. പോകുന്ന വഴിയിൽ ഒരു ക്ടാവ് വെള്ളത്തിനായി കഷ്ടപ്പെടുന്ന കണ്ടപ്പോൾ അശ്വിൻ ടാപ്പ്‌ തുറന്നു കൊടുത്തു...പിന്നെ ഫോട്ടോകൾ എടുത്തു പൊങ്കാല ഇട്ടു. പിടിച്ചു വലിച്ചു കൊണ്ട് പോകാൻ പെട്ട പാട്!
എഴുപതുകളിൽ മഹർഷി മഹേഷ്‌ യോഗിയുടെ ആശ്രമത്തിൽ ബീറ്റിൽസ്  കുറച്ചു നാൾ തങ്ങിയിരുന്നു (മഹർഷിയുമായി തെറ്റി അവർ ആഴ്ചകൾക്കുള്ളിൽ കെട്ട് കെട്ടി എന്നത് ചരിത്രത്തിലെ ഒരു ചില്ലറ കാര്യം). ആശ്രമം പിന്നീട് സർക്കാർ ഏറ്റെടുക്കുകയും രാജാജി വന്യ ജീവി സങ്കേതത്തിന്റെ  ഭാഗമാക്കുകയും ചെയ്തെങ്കിലും, ബീറ്റിൽസ് ആശ്രമം എന്ന പേരിൽ അതിന്റെ ഖ്യാതി വളർന്നു - ബീറ്റിൽസ് ആരാധകർക്ക് ഒരു പുണ്യ ഭൂമി.  
വന്യ ജീവി വകുപ്പിന്റെ കീഴിലുള്ള ഈ ആശ്രമം നോക്കി നടത്താൻ ഏല്പിച്ചിരിക്കുന്ന ഒരു അമ്മാവൻ ഇതിന്റെ വാണിജ്യ സാധ്യതകൾ മനസ്സില്ലാക്കുകയും അൻപതും (സായിപ്പിന്) നൂറും (ഇന്ത്യക്കാർക്ക്) രൂപ ചുമത്തി ആശ്രമം ചുറ്റി കാണാൻ ഉള്ള അവസരം വർഷങ്ങളായി കൊടുത്തു വരികയും ചെയ്തു. ഇന്ത്യക്കാർക്ക് ഇന്ത്യയിൽ ഗോസായിമാരെക്കാൾ പ്രവേശന നികുതി കൂടുതൽ ഉള്ള ഒരേ ഒരു സ്മാരകം ഒരു പക്ഷെ ഇതായിരിക്കും. "പ്രവേശനം നിഷിദ്ധം" എന്ന് എഴുതി വച്ച ഫലകത്തിനെ കണ്ടില്ല എന്ന് നടിച്ചു, നൂറ്റി അമ്പതു രൂപ ദക്ഷിണ വച്ച് (കൂടെ 2 പ്രവാസികൾ ഉള്ളതിന്റെ ഗുണം) ഗേറ്റ് തള്ളി തുറന്നു, ഞങ്ങൾ അകത്തേക്ക് പ്രവേശിച്ചു. ഒരു ചെറിയ കേറ്റം കേറുമ്പോൾ നമ്മളെ വരവേല്ക്കാൻ ഈ ധ്യാന കുടീരങ്ങൾ  എപ്പോഴും തയ്യാർ - നൂറു കണക്കിന് വരുന്ന ഇവയിൽ നമ്പർ ഒൻപതിൽ ആണത്രേ ജോൺ ലെന്നൻ താമസിച്ചത്. എന്താ അല്ലെ?

 അമ്മാവന്റെ അപാരമായ വാണിജ്യ ബുദ്ധിയുടെ ഫലമായി ഇവിടെ വന്നു കയറിയ വിദേശികളുടെ ഔദാര്യമാണ്‌ ഈ ആശ്രമം മുഴുവൻ നിറഞ്ഞു നില്ക്കുന്ന ഗ്രാഫിറ്റികൾ.  എന്നിരുന്നാലും അവസാനം അമ്മാവന് പണി കിട്ടി എന്ന് പറഞ്ഞാൽ മതിയല്ലോ - സർക്കാരിന്റെ വക ആശ്രമ പ്രവേശന വിളംബരം - ഈ വർഷം മുതൽ ആശ്രമം പൊതു ജനങ്ങൾക്കായി തുറന്നു കൊടുക്കാൻ തീരുമാനമായി - അമ്മാവന്റെ കാര്യത്തിനും, ഏതാണ്ട്.
 ഈ ആശ്രമത്തിലെ ചില കെട്ടിടങ്ങൾ കാണുമ്പോൾ ഞെട്ടി പോകും - അന്യ ഗ്രഹ വാസ്തു സങ്കല്പത്തിൽ അധിഷ്ടിതം; അല്ലെങ്കിൽ നിഗൂഡമായ എന്തൊക്കെയോ സസ്യ/രാസകൂട്ടുകൾ  വലിച്ചു കയറ്റിയ ശേഷം രൂപകൽപന ചെയ്യാൻ ഇരുന്ന കലാകാരന്റെ ഒടുക്കത്തെ മനോവ്യാപാരം - എന്തായാലും സംഗതി ജോറായിട്ടുണ്ട്.
ഹെക്ടറുകൾ വലുപ്പമുള്ള ഈ സമുച്ചയതിനകത്തു പൊട്ടി പൊളിഞ്ഞ ഒരു ഓടിറ്റൊരിയം ഉണ്ട് - "ബീറ്റിൽസ് കത്തീഡ്രൽ ഗാലെറി" എന്ന് ആരാധകർ പേര് കൊടുത്ത ഒരു മന്ദിരം; അമേരിക്കക്കാരനായ പാൻ ട്രിനിറ്റി ദാസ് എന്ന കലാകാരന്റെ  (നുമ്മ ദോസ്ത്) ഭാവനയിൽ വിടർന്ന ഒരു ആശയം; മനോഹരങ്ങളായ ഗ്രാഫിറ്റികളുടെ ഒരു അമൂല്യ ശേഖരം. പലപ്പോഴും ഇവിടം സംഗീതത്തിന്റെയും, ധ്യാനത്തിന്റെയും, മറ്റു പലതിന്റെയും (അനാശ്യാസം അല്ല, ആശാസ്യം ആണോ എന്ന് ഉറപ്പും ഇല്ല്യ, യേത്?) കേന്ദ്രമാവുന്നത് ഞാൻ കണ്ടിട്ടുണ്ട്.
ഞങ്ങൾ കുറെ നേരം ഇവിടെ ചിലവഴിച്ചു.  പിന്നെ വിശപ്പിന്റെ വിളി സഹിക്കാൻ വയ്യാതായപ്പോ ഇറങ്ങി നടന്നു. By the by, ഇങ്ങോട്ട് വരാൻ ഐഡിയ ഉണ്ടെങ്കിൽ വെള്ളം കരുതണം; എന്തെങ്കിലും ചെറിയ കടിയും. അത് പോലെ പകൽ സമയങ്ങളിൽ മാത്രമേ ആശ്രമപ്രവേശനം അനുവദിക്കുകയുള്ളു. വൈകിട്ടാകുമ്പോൾ അമ്മാവനോ അമ്മാവന്റെ റ്റീംസൊ  വന്നു ഇറങ്ങി പോകാൻ പറയും.നിയമം പേടിച്ചിട്ടല്ല - രാത്രി കാലങ്ങളിൽ ആന ഇറങ്ങുന്ന സ്ഥലം ആണേ - കുട്ടക്കണക്കിനു പിണ്ഡം സാക്ഷി.

തികച്ചും മാംസഭുക്കായ എനിക്കു മുന്പിൽ അന്ന് ചോട്ടീവാല അല്ലാതെ വേറെ വഴി ഇല്ലായിരുന്നു. ചോട്ടി എന്ന് പറഞ്ഞാൽ കുടുമിയുടെ ഒരു ഉത്തരേന്ത്യൻ വകഭേദം. ആൾക്കാരെ ആകർഷിക്കാൻ ഇങ്ങനെത്തെ പൊടിക്കൈ ഇല്ലെങ്കിൽ പിന്നെ എന്ത്. ഈ ചേട്ടനു ചുറ്റും സെൽഫിക്കാരുടെ തിരക്ക് ആയിരുന്നു എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. 
250 രൂപയുടെ സ്പെഷ്യൽ മീൽസ് - വിത്ത്‌ ഐസ് ക്രീം ആൻഡ്‌ മിനറൽ വാട്ടർ. ദോഷം പറയരുത്...നല്ല ആഹാരം. സന്തോഷായി... 

ഇന്നത്തെ കാര്യം സോൾവ്‌ ആയി എന്ന് കരുതി റൂമിൽ പോയി കിടക്കാം എന്ന് മോഹിച്ച എന്റെ മുന്നില് ഇടിത്തീ  പോലെ വന്നു വീണ വാക്കുകൾ - ഹരിദ്വാർ ആരതി കാണേണ്ടേ? ഹെന്ത്??? 

ഹരിദ്വാർ ആരതി അത്ര മോശം പരിപാടിയൊന്നും അല്ല. പക്ഷെ വർഷങ്ങൾക്കു മുൻപ് കണ്ട ആരതി അല്ല ഇപ്പോൾ. കച്ചവട മനോഭാവം ഇശ്ശി കൂടിയോ എന്ന സംശയം ഒന്ന് രണ്ടു തവണ കഴിഞ്ഞ വർഷം വന്നപ്പോൾ മനസ്സിൽ തികട്ടി വന്നിരുന്നു. എന്നാലും ആദ്യമായി വരുന്ന ഒരാൾ അത് കാണണം എന്ന് പറയുമ്പോൾ എങ്ങനെ നിരുൽസാഹപെടുത്തും? ചലോ ഹരിദ്വാർ!! 25 കിലോമീറ്റർ ദൂരമേ ഉള്ളു - ഏകദേശം ഒന്ന് ഒന്നര മണിക്കൂർ. ഒരു ടാക്സി എടുത്തു രാജാജി നാഷണൽ പാർക്ക്‌ വഴി പ്രകൃതി രമണീയമായ ഒരു യാത്ര.    

ഏകദേശം നാല് മണിയായപ്പോൾ ഹരിദ്വാർ എത്തി. ആരതി നടക്കുന്ന ഹർകി പൌടിയുടെ അടുത്തുള്ള മോഹൻ പൂരിവാലെ എന്ന കടയിൽ നിന്നും പൂരിയും സബ്ജിയും വാങ്ങി സാപ്പിട്ട് ഞങ്ങൾ മാനസ ദേവി ക്ഷേത്രത്തിലേക്കുള്ള റോപ് വേ ലക്ഷ്യമാക്കി നടന്നു. വിശ്വാസപ്രകാരം ഹരിദ്വാരിനെ കാത്തുരക്ഷിക്കുന്ന രണ്ടു ദേവിമാർ ഉണ്ട് - മാനസ ദേവിയും ചണ്ടി ദേവിയും - രണ്ടു കുന്നുകളുടെ മുകുളിൽ ആണ് അമ്പലങ്ങൾ. രണ്ടിലേക്കും  റോപ് വേ ഉണ്ട്. നടന്നു കയറാവുന്ന ദൂരമേ ഉള്ളു - പക്ഷെ സമയക്കുറവു പരിഗണിച്ചു ഞങ്ങൾ  റോപ് വേ ഒന്ന് പയറ്റാം എന്ന് തീരുമാനിച്ചു.  

ഏതാനം മിനിട്ടുകൾ കൊണ്ട് മുകളിൽ എത്തി. ഫ്ലെവിക്കും ആശ്വിനും അമ്പലത്തിൽ കയറണം എന്ന് നിർബന്ധം. മുൻപ് കണ്ടിട്ടുള്ള പൂരം ആയതിനാൽ ഞാൻ പുറത്തു കാത്തു നിന്നു- പെട്ടെന്ന് തന്നെ ദർശനം കഴിഞ്ഞു അവർ വരികയും ചെയ്തു. ഉത്തരം അറിയാമായിരുന്നെങ്കിലും ഞാൻ ചോദിച്ചു - എങ്ങനെ ഉണ്ടായിരുന്നു?
ചെറു ഉപ ദേവതകളുടെ പ്രതിഷ്ഠകൾ - അവയ്ക്കെല്ലാം ഓരോ പൂജാരിമാർ വീതം - എല്ലാവർക്കും ദക്ഷിണ കണിശം - അവസാനം ഹനുമാന്റെ പ്രതിഷ്ഠ എത്തിയപ്പോൾ പൂജാരി വക ഒരു വടി കൊണ്ട് തലയ്ക്കു തട്ടും. ഭക്തി ലൈൻ പിടിച്ചു പോകുന്നവർക്ക് ആക മൊത്തം ഒരു ചെറിയ കഷ്ണം ഇഞ്ചി കടിച്ച അനുഭവം.
ഞാൻ മാനസ ദേവി ക്ഷേത്രത്തിൽ വരുന്നത് മുഖ്യമായും അവിടെ നിന്നു ഹരിദ്വാറിനെ നോക്കി കാണാനാണ് - പട്ടണവും, ഘാട്ടുകളും, ദൂരെയെങ്ങോ റിഷികേശും കുന്നുകളും, ഗംഗയെ പലതായി തിരിച്ചു വിടുന്ന കാഴ്ചയും! സൂര്യോദയത്തിനു എത്താൻ പറ്റുമെങ്കിൽ ശ്രമിക്കണം.
ആറര ആയപ്പോൾ ഞങ്ങൾ ആരതി നടക്കുന്നിടത്തേക്ക്‌ ഒരു വിധം ഓടിയെത്തി. പണ്ടില്ലായിരുന്ന പലതും ഇപ്പോൾ ആരതിയിൽ കൂട്ടി ചേർത്തിട്ടുണ്ട് - ബോലോ ഗംഗ മയ്യാ കീ.... എന്ന് ഉച്ചഭാഷിണിയിൽ കൂടി വിളിച്ചു പറയുമ്പോൾ കൈകൾ ഉയർത്തി "ജയ്‌" എന്ന് ഏറ്റു പറയുന്ന ജനക്കുട്ടം അതിലൊന്ന് മാത്രം- ഒരു പ്രാർത്ഥനാ യോഗം ടച്. 
ആരതികൾ ഒഴുക്കി വിടുന്നത് സുന്ദരം തന്നെ - പക്ഷെ അത് സ്വയം ചെയ്യുന്നതാവും കീശക്കു നല്ലത്. (പൂജാരി വേണം എന്ന് നേർച്ച വല്ലതും ഇല്ലെങ്കിൽ).
ഇവിടെ തന്നെയാണ് ബ്രഹ്മ കുണ്ട് എന്ന് പറയുന്ന, കേടു വരാത്ത ഗംഗാ ജലം നിറയ്ക്കുന്ന സ്ഥലം. ഗംഗയിൽ മുങ്ങി കുളിക്കണം എന്നുണ്ടെങ്കിൽ ഇവിടെ ആാവം. ഏതു കൊടും ചൂടത്തും തണുത്തൊഴുകുന്ന ജലധാര.
അനുരാധ പോഡ്വാളിന്റെ "ഓം ജയ്‌ ഗംഗേ മാതാ" എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിൽ ആരതി മുന്നേറി.   ഏഴു മണിയോട് കൂടി അത് സമാപിച്ചു. "Visual spectacle" എന്ന് മാത്രം തീർത്തും പറയാവുന്ന ഒരു അനുഭവം. 

തിരിച്ചു റിഷികേശ് എത്തി - നിർവാണ ബിസ്ട്രോ എന്ന റസ്റൊറന്റിൽ നിന്നും അത്താഴം. നല്ല കോഴി വിഭവങ്ങൾ കിട്ടും. എവിടെ റിഷികേശിലോ? എന്ന് ചോദിക്കരുത്. റിഷികേശിൽ അല്ല...എന്നാൽ റിഷികേശിൽ ആണോ എന്ന് ചോദിച്ചാൽ അതെ. കളിയിക്കാവിളയിൽ നിന്നു തമിഴ് നാട്ടിലേക്കു നടന്നു രണ്ടെണ്ണം കാച്ചുന്ന അതേ ലാളിത്യം. ബൈ പാസ്‌ റോഡിനു മുകളിൽ ഉള്ള ഈ സ്ഥലം ഒരു ഗ്രാമം ആണെന്നന്നാണ് സർക്കാർ രേഖകൾ പറയുന്നത് - ഇനി അത് തിരുത്താൻ ആരും വരണം എന്നില്ല്യ!

Day 3
രാവിലെ നാല് മണി ആയപ്പോൾ വാതിലിൽ ഒരു മുട്ട് - സുമേഷ് സാർ എത്തിയിരിക്കുന്നു. 1998ൽ ചാർ ധാം യാത്ര നടത്തിയ ടീം ആണ് സുമേഷും സോംനാഥും പിന്നെ ഞാനും. ഒരു ആഴ്ച മുന്നേ തിരുവനന്തപുരത്ത് വച്ച് കണ്ടപ്പോൾ ഈ ട്രെക്കിനെ പറ്റി സംസാരിച്ചതിന്റെ പേരിൽ അന്നു രാത്രി ഭാര്യയെ പറഞ്ഞു സമ്മതിപ്പിച്ചു കൊള്ളവിലക്ക്  ടിക്കറ്റും ബുക്ക്‌ ചെയ്തു പറന്നിറങ്ങിയ  മഹാനുഭാവൻ.

ഉച്ചയ്ക്ക് രമ്യയും സ്കോട്ടും എത്തും: സിഡ്നി - ബാംഗ്ലൂർ - ഡൽഹി - ടെഹരദൂൻ വഴി. ഞങ്ങൾ അഞ്ചു പേരാണ് ഈ ട്രെക്കിനു തല വച്ച് കൊടുത്തിരിക്കുന്നത്‌.  അശ്വിന് തിരികെ പോകുകയും വേണം - പുള്ളിയെ കോംപ്ലെക്സ്,  ഗിൽറ്റ് മുതലായ പലതും അടിപ്പിച്ചു കൂടെ നിർത്താൻ ഞങ്ങൾ ശ്രമിച്ചു നോക്കി - യെവിടെ നടക്കാൻ!

അങ്ങനെ ഒരു പതിനൊന്നു മണിയോട് കൂടി സ്ഥാവരജംഗമ വസ്തുക്കളെല്ലാം കെട്ടിപ്പറുക്കി ഞങ്ങൾ ടെഹ്രദൂനിലെ ജോളി ഗ്രാന്റ്  എയർപോർട്ടിലേക്ക്    തിരിച്ചു. ജോളി ഗ്രാന്റ്  എന്ന ഒന്നൊന്നര പേര് മാറ്റാൻ ചില്ലറ ബഹളങ്ങൾ നടക്കുന്നുണ്ട്:  ദ്രോണാചാര്യ-ചാർ ധാം എയർ പോർട്ട്‌ എന്നാക്കണം അത്രേ.  പിന്നെ, ടെഹ്രദൂൻ എയർ പോർട്ട്‌ ആണെങ്കിലും റിഷികേശിൽ നിന്നും 25 കിലോമീറ്റർ ദൂരം മാത്രമേ ഉള്ളു.  അവിടെ ഞങ്ങൾ 12 മണിയോട് കൂടി ആശ്വിനെ നിക്ഷേപിച്ചു  പിന്നെ രമ്യയെയും സ്കോടിനെയും പൊക്കി Xyloയിൽ നേരെ ഉത്തർകാശിയിലേക്ക്.  6-7 മണിക്കൂർ എടുക്കുന്ന യാത്ര.

നരേന്ദ്ര നഗർ, ചമ്പ, ന്യൂ ടെഹ്‌രി വഴി. റോഡുകൾ കഴിവതും നന്നായിട്ടുണ്ട്. മലയിടിച്ചിൽ സർവസാധാരണമായ ഈ വഴിയിൽ റോഡ്‌ ഇത്രെയെങ്കിലും മാന്യമായി നില നിർത്തുന്നവരെ (ബോർഡർ റോഡ്സ് ഓർഗനൈസേഷൻ - BRO)   സമ്മതിക്കണം. നാട്ടിലെ പൊതുമരാമത്ത് വകുപ്പുകാർ ഇക്ഷ ഇപ്പ ഇമ്മ മാത്രമല്ല മറ്റു പലതും വരയ്ക്കും.

ഇടയ്ക്കു നിർത്തി നിർത്തി ആണ് സഞ്ചാരം. ഫോട്ടോ എടുക്കാൻ മാത്രമല്ല - സ്കോട്ടിനു കലശലായ ആമാശയ സംബന്ധമായ  നൂലാമാല പ്രശ്നവും. ഈ ട്രെക്ക് ഒരു സാഹസമാവുമൊ എന്ന് ചിന്തിച്ചു പോയ നിമിഷങ്ങൾ. എതാണ്ട് 4800 മീറ്റർ ആണ് കേദാർ താളിന്റെ ഉയരം. രമ്യയും സ്കോട്ടും 1000-1500 മീറ്ററിനു മുകളിൽ പോയിട്ടില്ല.  കേദാർ താൾ ട്രെക്ക് ഒരിക്കലും പുതുമുഖങ്ങൾക്ക്പറ്റിയ വേദിയും അല്ല - ആവേശം മൂത്ത് ചാടി പുറപ്പെട്ടതാണ്.   വരുന്നടത്തു വച്ച് കാണാം, അത്ര തന്നെ. ഇടയ്ക്ക് ടെഹ്‌രി അണക്കെട്ടിന്റെ സമീപം നിർത്തി ഫോട്ടോകളെല്ലാം എടുത്തു സായുജ്യം അടഞ്ഞു.  (Sumesh, Flevy, Ramya, Scot)

വളഞ്ഞു പുളഞ്ഞ പർവതപാതയിലൂടെയാണ് സഞ്ചാരം എങ്കിലും ആർക്കും ചർദ്ദി, ഓഖാനം മുതലായ നേരമ്പോക്കുകൾ ഉണ്ടാവാത്തത് ഒരു ഭാഗ്യമായി. ഇങ്ങോട്ട് വരുന്നവർ അവോമിൻ ടാബ്ലെറ്റ് ഉപയോഗിക്കുന്നത് നന്നായിരിക്കും എന്ന് ഓടി കൊണ്ടിരിക്കുന്ന പല കാറുകളുടെയും ജീപ്പുകളുടെയും ബോഡി ശ്രദ്ധിച്ചാൽ  മനസ്സിലാകും.  ഉത്തർകാശി എത്തിയപ്പോഴേക്കും രാത്രി 7.30 ആയി. കിഷൻ/ബിക്രം ജോഡി അവിടെ ഞങ്ങളെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. വർഷങ്ങളായി കിഷൻ ആണ് എന്റെ മിക്ക ട്രെക്കുകളുടെയും ഗൈഡ്. ജീവൻ കൈയിൽ വെച്ച് കൊടുത്തു വിശ്വസിക്കാൻ പറ്റുന്ന മനുഷ്യൻ! 

കേദാർ താൾ ട്രെക്കിന്റെ പെർമിറ്റുകൾ എടുക്കാൻ ഉള്ള രേഖകൾ അവരുടെ കൈയിൽ ഏല്പ്പിച്ചു ഞങ്ങൾ മോനാൽ ടൂറിസ്റ്റ് ഹോമിലേക്ക് തിരിച്ചു - ഉത്തർകാശി പട്ടണത്തിന്റെ കോലാഹലങ്ങളിൽ നിന്ന് 2-3 കിലോമീറ്റർ മാറി ഒരു കുന്നിൻചെരുവിലുള്ള ചെറുതെങ്കിലും ചേതോഹരമായ സങ്കേതം. (മോനാൽ ഉത്തരാഖണ്ട് സംസ്ഥാനത്തിന്റെ ദേശിയ പക്ഷിയാകുന്നു - പച്ചയും നീലയും ചുവപ്പും കറുപ്പും മറ്റു പല നിറങ്ങളിലും ഉള്ള തൂവലുകൾ കൊണ്ടലങ്കരിച്ച ഒരു വിസ്മയം.)  

ചെക്ക്‌ ഇൻ ചെയ്തപ്പോൾ ഒരു റൂമിൽ വെള്ളം ചൂടാക്കാനുള്ള ഇലക്ട്രിക്‌ ഹീറ്ററിൽ  നിന്നും ഷോക്ക്‌. കൊടും തണുപ്പത്ത് ദയ അർഹിക്കാത്തൊരു കുറ്റമായി സ്കോട്ട് അപ്പോൾ തന്നെ അതിനെ പ്രഖ്യാപിക്കുകയും ചെയ്തു. ആസന-ശീതജല-സമ്പർക്കം ക്രമാതീതമായി വേണ്ടി വന്നാൽ ആരായാലും
ക്ഷുഭിതനാകും.    നന്നാക്കാനായി ഓടിയെത്തിയത് സ്വയം മിസ്റ്റർ ദീപെന്ദർ പവാർ - കുടുംബ വീട് എടുത്തു ടൂറിസ്റ്റ് ലോഡ്ജ് ആക്കി മാറ്റിയ  മോനാലിന്റെ ഉടമസ്ഥൻ. ടൂറിസ്റ്റ് ലോഡ്ജ് ആണെങ്കിലും ഒരു ഹോംസ്റ്റേ അനുഭവം പ്രദാനം ചെയ്യണം എന്ന് ദീപ്ന്ദെറിന് നിഷ്കർഷയുണ്ട്. അതിന്റെ ഫലം കാണാനുമുണ്ട് - ഇന്ത്യക്കാരും വിദേശികളും അടക്കം സന്ദർശകരുടെ തിരക്ക്.

ഉത്തർകാശിയിൽ നിന്നും വാങ്ങിയ പാർസൽ അത്താഴം കഴിച്ചു നേരത്തെ തന്നെ കംബിളിക്കടിയിൽ കയറി ചുരുണ്ടു. 

Day 4 
മൂന്നു വശവും ഗ്ലാസ്സ് കൊണ്ട് ചുറ്റപ്പെട്ട രേസ്റൊരന്റിൽ  തന്നെ വെയിൽ കാഞ്ഞു രാവിലെ കുറെ നേരം ഇരുന്നു. ഒരു ഏഴെട്ടു മുട്ടയെങ്കിലും അകത്താക്കി കാണും - കുറെ ജ്യൂസും. എല്ലാവര്ക്കും നല്ല വിശപ്പ്.  പല രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർ - ചിലർ പുസ്തകം വായിക്കുന്നു, ചിലർ അനുഭവങ്ങൾ പങ്കു വയ്ക്കുന്നു - ആകെ ഒരു കമ്മ്യൂണിറ്റി ഫീലിംഗ്. ദീപെന്ദെറുമായും ഒത്തിരി സംസാരിച്ചു - ട്രെക്കിങ്ങിനെ പറ്റി, ഉത്തർകാശിയിൽ ഹോട്ടൽ എന്ന പേരിൽ കെട്ടി പോക്കുന്ന കോൺക്രീറ്റ് ആരാജകത്വങ്ങളെപ്പറ്റി,  2013 പ്രകൃതി ദുരന്തത്തെപ്പറ്റി, അതിനു ശേഷം ഉത്തരാഖണ്ടിനെ  മറന്ന തീർഥാടകരെപ്പറ്റി...അങ്ങനെ പലതും.   

അവിടെ നിന്നിറങ്ങുമ്പോൾ സുമേഷ് ഒരു തീരുമാനത്തിലെത്തിയിരുന്നു - കുടുംബവുമായി ഇവിടെ വന്നു ഒരാഴ്ച സ്വസ്ഥമായി താമസിക്കണം. 

ഒരു പത്തര മണി ആയപ്പോൾ വീണ്ടും ജീപ്പിൽ കയറി - 3-4 മണിക്കൂർ നീളുന്ന ഗംഗോത്രിയിലേക്കുള്ള യാത്ര. സ്വാഭാവികമായുള്ള ചൂട് നീരുറവയുള്ള ഗന്ഗ്നാനിയിൽ ഒന്ന് നിർത്തി. ചൂട് വെള്ളം തണുത്ത വെള്ളവുമായി കലർത്തി കുളിക്കാൻ പാകത്തിൽ ഒഴുക്കി വിടുന്നുണ്ടിവിടെ. സ്ത്രീകൾക്ക് കെട്ടി മറച്ച ഒരു സ്ഥലം. പുരുഷന്മാർക്ക് ഓപ്പൺ ഐയർ കുളിമുറി. കുളിക്കനൊന്നും എന്തായാലും നിന്നില്ല. 

കുറച്ചു കൂടി ചെന്നപ്പോൾ ഹർസിൽ എത്തി. ഈ യാത്രയിലെ ഏറ്റവും പ്രകൃതി രമണീയമായ സ്ഥലം ഹർസിൽ ആണെന്ന് എനിക്ക് തോന്നുന്നു. ഹരി (വിഷ്ണു) ശില എന്നതിൽ നിന്നാണത്രേ ഹർസിൽ എന്ന പേര് വന്നത്. വിഷ്ണുവിന് ഉരുളൻ കല്ലായി വീഴാൻ കിട്ടിയ ശാപം..അങ്ങനെ എന്തൊക്കെയോ ഉണ്ട്. ഗംഗയും കാടുകളും ആപ്പിൾ തോട്ടങ്ങളും വെള്ളച്ചാട്ടവും മഞ്ഞുമലകളുടെ  സൗന്ദര്യവുമൊക്കെ  സമന്വയിച്ച പ്രദേശം. രാം തേരി ഗംഗ മൈലി എന്ന സിനിമിയിലെ വിഖ്യാതമായ "ആ" ഗാനം ചിത്രീകരിച്ചത് ഇവിടെയാണെന്ന് പറയുമ്പോൾ തന്നെ ഒരേകദേശ ധാരണ കിട്ടിയിട്ടുണ്ടാവുമല്ലോ?  

പത്തൊൻപതാം നൂറ്റാണ്ടിൽ ഫ്രെടെരിക് വിൽ‌സൺ എന്ന സായ്‌വ് ആണ് ഇവിടെ ആദ്യം ആപ്പിൾ മരങ്ങൾ കൊണ്ട് വച്ചത്. നമ്മുടെ കൊനോള്ളി സായ്‌വ് നിലമ്പൂരിൽ തേയ്ക്കു മരം വച്ച് പിടിപ്പിച്ച അതേ മോഡൽ. തോട്ടവും തടി വ്യാപാരവും ഒക്കെ ആയി അവസാനം ഒരു ഗഡവാലി പെൺകുട്ടിയെ കല്യാണം കഴിച്ചു വിൽ‌സൺ ഇവിടെ അങ്ങ് കൂടി. പറ്റൂലാ..പറ്റൂലാ..വിത്സനെ കുറ്റം പറയാൻ പറ്റൂലാ...  

ധരാലി എത്താറായപ്പോൾ ആപ്പിൾ തോട്ടങ്ങളുടെ നീണ്ട നിര. റോഡരികിൽ കുട്ടകൾ നിറയെ ചുവന്നു തുടുത്ത ആപ്പിളുകളും പീച്ചും വിലക്കാൻ വച്ചിരിക്കുന്നു. വണ്ടി നിർത്താതിരിക്കാൻ പറ്റിയില്ല. അമ്പതു രൂപ കൊടുത്തപ്പോൾ അവർ വാരി ഇട്ടു തന്നു തുടങ്ങി - അവസാനം മതി അണ്ണാ എന്ന് പറയേണ്ടി വന്നു. ഫ്രീസർ എന്തെന്നറിയാത്ത, ദിവസങ്ങളും ആഴ്ചകളും പഴക്കമില്ലാത്ത, ഹിമാലയൻ ആപ്പിളിന്റെ രുചി! ഹോ.....കടലിൽ നിന്നും അപ്പോൾ പിടിച്ച മീൻ കഴിക്കുന്നത്‌ പോലെയുള്ള ഒരു നിർവൃതി.    

ധരാലിയിൽ ലഞ്ച് ആകാം എന്ന് തീരുമാനിച്ചു. സ്ഥിരം ദാൽ ചാവൽ റൊട്ടി - ഞാൻ കുറച്ചേ കഴിച്ചുള്ളൂ - വയറ്റിൽ ആപ്പിളിന് മുകളിൽ ഉള്ള ഗ്യാപ് അടയ്ക്കാൻ മാത്രം. ഉദരദുരിതങ്ങൾക്ക് ശമനമില്ലെങ്കിലും ആഹാരത്തോട് യാതൊരു ദാക്ഷിണ്യവും സ്കോട്ടിനില്ല. ഔട്പുട്ട് കൂടുമ്പോൾ ഇൻപുട്ട് നിലനിർത്താനുള്ള ഭഗീരഥപ്രയത്നം!  

ധരാലിയിൽ റോഡിനു സമാനമായാണ് ഭാഗീരഥി ഒഴുകുന്നത്‌. ഗംഗാതീരത്തുള്ള ശിവ ക്ഷേത്രവും കണ്ടു കുറച്ചു സമയം അവിടെ ചിലവഴിച്ച ശേഷം വീണ്ടും യാത്ര. 


ഗംഗോത്രി ക്ഷേത്രം ദീപാവലി കഴിയുന്നതോടെ അടയ്ക്കും, പിന്നെ അവിടെ കഠിനമായ മഞ്ഞു വീഴ്ചയാണ്. മഞ്ഞു മാസങ്ങളിൽ പൂജ നടക്കുന്നത് ധരാലിക്കു മുകളിൽ ഉള്ള മുഖ്ബ ഗ്രാമത്തിലെ ക്ഷേത്രത്തിലാണ്, അക്ഷയ ത്രിതിയ വരെ. 

അവസാനത്തെ കുറച്ചു കിലോമീറ്ററുകൾ റോഡുകളുടെ അവസ്ഥ അല്പം ദയനീയം ആണ്. കുറ്റം പറയാൻ പറ്റുകയുമില്ല.


മൂന്നു മണിയോടെ ഗംഗോത്രിയിൽ എത്തുമ്പോഴേക്കും കിഷൻ അവിടെ മുറികൾ തയാറാക്കിയിരുന്നു. രെമ്യയുടെയും സ്കോടിന്റെയും ബാഗുകളുടെ വലുപ്പവും ഭാരവും കണ്ടു കിഷന്റെ കണ്ണ് തള്ളിയോ എന്ന് ചെറിയ സംശയം. 

ഗംഗോത്രി പൊതുവെ വിജനമായിരുന്നു...പണ്ട് തീർഥാടകരെക്കൊണ്ട്   നിറഞ്ഞുകവിഞ്ഞിരുന്ന തെരുവുകൾ! കച്ചവടക്കാർ കടകളും തുറന്നു വെറുതെ ഇരുപ്പാണെന്നു ചുരുക്കം. കുറച്ചു വിദേശികളും, വിരലിലെണ്ണാവുന്ന ഭക്തരും, ഞങ്ങളും മാത്രം.


ഒരു ചായ ഒക്കെ കുടിച്ചു പത്തു പതിനഞ്ചു മിനിറ്റു വിശ്രമിച്ച ശേഷം ഒന്ന് നടക്കാനിറങ്ങി. ആദ്യം പാലം കടന്നു അക്കരയ്ക്കു ...ലക്‌ഷ്യം സുരജ് കുണ്ട് എന്ന പ്രതിഭാസം. വെള്ളച്ചാട്ടം എന്നിതിനെ വിളിക്കാൻ പറ്റില്ല...ഒരു ഇടുങ്ങിയ പാറക്കൂട്ടത്തിനിടയിലൂടെ  ഭാഗീരഥി ഒഴുകിവന്നു ഠിം.


 പിന്നെ പതുക്കെ നടന്നു ഗംഗോത്രി ക്ഷേത്ര ദർശനം. തിരക്കില്ലാത്തതിന്റെ ചില ഗുണങ്ങളും ഉണ്ട് എന്ന് ഇത്തരുണത്തിൽ പ്രതിപാദിക്കാതെ വയ്യ!     
ഗംഗയുടെ ഉദ്ഭവസ്ഥാനമായ ഗൗമുഖ് ഇവിടെ നിന്നും 18 കിലോമീറ്റർ അകലയാണ്. നടന്നോ, കഴുതപ്പുറത്തോ ഒക്കെ പോകാം. ആ വഴിക്ക് ഒരു രണ്ടു കിലോമീറ്റർ നടക്കാം എന്ന് കരുതി ഇറങ്ങി.  സ്കോട്ട് വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു. ഓസ്ട്രല്യൻ റഗ്ബി ലീഗ് ഫൈനൽ അന്നായിരുന്നു. റേഡിയോ കമ്മെന്ററി എങ്കിലും കേൾക്കാൻ 3G കിട്ടുമോ എന്ന് ഞങ്ങൾ തിരക്കി. ഒരു വഴിയും ഇല്ല. നടക്കാൻ തുടങ്ങുമ്പോ ഒരു കോൾ...അശ്വിന്റെ വക...സ്കോട്ടിന്റെ ടീം തൊറ്റു. പോരെ പൂരം...കരഞ്ഞില്ല എന്നേയുള്ളൂ. പാവം.

പോകുന്ന വഴിക്ക് മറ്റൊരു സോമൻ തടഞ്ഞു നിർത്തി - ഗോമുഖിലെക്കാണെങ്കിൽ നാളെ കൊണ്ട് പോവാം അത്രേ. ഞാൻ പറഞ്ഞു...ഇല്ല്യ, വേണ്ട..കേദാർ താളിലെക്കാണ്. പുള്ളിയുടെ വക "അത് വളരെ അപകടം പിടിച്ചതാണ്...ആരെ കൊണ്ടും പറ്റില്ല...നിങ്ങൾ ഗോമുഖിലേക്കു പോകു.." ഞാൻ പറഞ്ഞു...ഞാൻ മുൻപ് ചെയ്തിട്ടുള്ള ട്രെക്ക് ആണ്. കക്ഷി ഉടനെ പ്ലേറ്റ് മാറ്റി..."നിങ്ങളെ കൊണ്ടൊക്കെ പറ്റും...പക്ഷെ ഈ പെൺകുട്ടികളെക്കൊണ്ട്  നടക്കില്ല". ദേ കിടക്കണ് ...ഫ്ലെവി, രമ്യ എന്ന് രണ്ടു  ഉണ്ണിയാർച്ചമാരെ പിടിച്ചു നിർത്താൻ പെട്ട പാട്!

മല കയറാൻ പൊതുവെ ഒരു ബുദ്ധിമുട്ട് ...എല്ലാവർക്കും. എന്തായാലും കുറച്ചു ദൂരം നടന്നു എന്ന് വരുത്തി തിരിച്ചു വന്നു. ഗംഗോത്രിയിലെ ആരതി കാണാൻ. ആളും അമ്പാരിയും കാസെറ്റ് പാട്ടും ഇല്ലാത്ത ഒരു പൂജ.
റൊട്ടി സബ്ജി അത്താഴവും കഴിച്ചു നേരത്തെ കിടന്നു. നാളെ എന്താവുമോ എന്തോ! നല്ല തണുപ്പ്.